ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം വീണ്ടും കുതിച്ചുയർന്നു. 24 മണിക്കൂറിൽ 13,586 പേര്‍ക്കു കൂടി രോഗം ബാധിക്കുകയും 336 പേർ മരിക്കുകയും ചെയ്‌തു. രാജ്യത്തെ രോഗബാധിതരുടെ എണ്ണം ഇതോടെ 3,80,532 ആയി ഉയര്‍ന്നു. 12573 പേർ രോഗം ബാധിച്ച് മരിച്ചു. രോഗമുക്‌തി നേടിയത് 2.04711 പേരാണ്. രോഗം സ്‌ഥീരികരിക്കുന്നവരുടെ എണ്ണം കുത്തനെയുയരുന്നത് ആശങ്കാജനകമാണെന്ന് ആരോഗ്യ വിദഗ്‌ധർ പറയുന്നു.
രാജ്യത്ത് പത്ത് സംസ്ഥാനങ്ങളിലാണ് കോവിഡ് ബാധ ഗുരുതരമായി ബാധിച്ചിട്ടുള്ളത് .കൂടുതൽ രോഗികളും മരണവും മഹാരാഷ്‌ട്രയിൽ തന്നെയാണ്. 5751 പേരാണ് ഇവിടെ മരിച്ചത്. . തമിഴ് നാട്ടിൽ ആകെ രോഗികളുടെ എണ്ണം 52334 ആയി. ഹരിയാനയിലാണ് അടുത്തിടെ രോഗബാധിതരുടെ എണ്ണത്തിൽ വൻ വര്‍ധനവുള്ളത്. എന്നാൽ ബിഹാറിൽ രോഗബാധയിൽ അൽപം കുറവ് ഉണ്ട്. ഗുജറാത്തിൽ ഒരു ദിവസം 514 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 25700 ആയി ഉയര്‍ന്നു. ഗുജറാത്തിലെ ആക്ടീവ് കേസുകളിൽ 65 ശതമാനവും അഹമ്മദാബാദ് നഗരത്തിലാണ്. 24 മണിക്കൂറിനകം സംസ്ഥാനത്ത് മരിച്ചത് 22 രോഗികളാണ്.മഹരാഷ്ട്ര കഴിഞ്ഞാൽ കൂടുതൽ മരണം ഗുജറാത്തിലാണ്. ഡൽഹിയിൽ രോഗികൾ 45976 ആയി. 1969 പേർ മരിച്ചു.
രോഗബാധിതരുടെ എണ്ണം വീണ്ടും വര്‍ധിച്ചെങ്കിലും ഇന്ത്യ ലോക കൊവിഡ് റാങ്കിങിൽ നാലാം സ്ഥാനത്ത് തുടരുകയാണ്. മൂന്നാം സ്ഥാനത്തുള്ള റഷ്യയും രണ്ടാം സ്ഥാനത്തുള്ള ബ്രസീലുമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. 22.63 ലക്ഷം രോഗികളുള്ള യുഎസ് തന്നെയാണ് ഏറ്റവും മുന്നിൽ.