![china.1.644611](https://i0.wp.com/keralatimes.com/wp-content/uploads/2020/06/china.1.644611.jpg?resize=623%2C350&ssl=1)
ന്യൂഡൽഹി: ഇന്ത്യ-ചൈന സംഘർഷ ഭീതി മുറുകുമ്പോൾ പ്രതിരോധ മേഖലയിൽ എന്നപോലെ വാണിജ്യ മേഖലയിലും ഇതിന്റെ പ്രതിഫലനം ഉണ്ടാകും. ആലിബാബ, ഷവോമി, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ പല പ്രമുഖ കമ്പനികളും സമ്മർദ്ദത്തിലാണ്. ഇന്ത്യയിലെ മിക്ക കമ്പനികളും ബിസിനസുകൾക്കായി ചൈനയെ ആണ് ആശ്രയിക്കുന്നത്. അസംസ്‌കൃത വസ്തുക്കൾ ഇറക്കുമതി ചെയ്യുന്നതിനും ചൈനയാണ് മിക്ക രാജ്യങ്ങളുടെയും ആശ്രയം.
ഇലക്ട്രോണിക് ഉത്പന്നങ്ങൾ, എഫ്എംസിജി ഉത്പന്നങ്ങൾ എന്നിവയെല്ലാം ചൈനയിൽ നിന്നാണ് ഇന്ത്യൻ വിപണിയിൽ എത്തുന്നത്. ലതർ, ഓട്ടോ കോംപോണന്റുകൾ എന്നിവയും വൻതോതിൽ ചൈനയിൽ നിന്ന് ഇന്ത്യൻ വിപണിയിൽ എത്തുന്നുണ്ട്. അതുകൊണ്ടു തന്നെ ഇന്ത്യ-ചൈന സംഘർഷം ബിസിനസിൽ കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുമോ എന്നാണ് ഇപ്പോൾ ഏവരും ഉറ്റു നോക്കുന്നത്.ഇ-കൊമേഴ്‌സ് സാന്നിധ്യത്തിന് പുറമെ ഹലോ, ടികോ ടോക്ക് തുടങ്ങി ചൈനീസ് സോഷ്യൽ മീഡിയ ആപ്പുകളും ഇന്ത്യയിൽ കൂടുതൽ സജീവമാകുന്നുണ്ട്. ഇവയുടെ പ്രവർത്തനത്തിന് കൂടുതൽ നിയന്ത്രണങ്ങൾ വരുമോ എന്നാണ് ഇനി കാത്തിരുന്ന് കാണേണ്ടത്. ഇന്ത്യയിലെ ടെലികോം കമ്പനികൾ ചൈനയിൻ നിന്ന് എക്വിപ്‌മെന്റുകൾ ഇറക്കുമതി ചെയ്യുന്നത് നിറുത്തും എന്ന് അടുത്തിടെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിനിടെ ബോയികോട്ട് ചൈന കാമ്പയിനും രാജ്യത്ത് ശക്തമാവുകയാണ്.
ആപ്പിൾ ഉൾപ്പെടെയുള്ള വൻകിട കമ്പനികൾ ചൈനയിലെ സ്റ്റോറുകൾ അടച്ചു പൂട്ടുന്നതും ചൈനയ്ക്ക് ആശങ്ക സൃഷ്ടിക്കുന്നു.2021 ഡിസംബറോടെ ഒരു ലക്ഷം കോടി ചൈനീസ് ഉത്പന്നങ്ങളുടെ ഇറക്കുമതി കുറയ്ക്കാൻ ലക്ഷ്യമിട്ടിരിക്കുകയാണ് വ്യാപാര സംഘടനകൾ. ഇതിനു മുന്നോടിയായി ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന 3,000 ഉത്പന്നങ്ങളുടെ പട്ടികയും അതിനു പകരം ഉപയോഗിക്കാൻ കഴിയുന്ന ഇന്ത്യൻ ഉത്പന്നങ്ങളുടെ പട്ടികയും വ്യാപാര സംഘടനകൾ തയ്യാറാക്കിക്കഴിഞ്ഞു. ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്‌കരിയ്ക്കുകയും ഇന്ത്യയിൽ നിർമിക്കുന്ന ഉത്പന്നങ്ങൾ കൂടുതൽ പ്രോത്സാഹിപ്പിക്കുകയും ആണ് ലക്ഷ്യം.