കൊൽക്കത്ത: അസദുദ്ദീൻ ഒവൈസിയെ പണം കൊടുത്ത് വാങ്ങാൻ ശേഷിയുള്ള ആരും ഇതുവരെ ജനിച്ചിട്ടില്ലെന്ന് എ.ഐ.എം.ഐ.എം നേതാവും ലോക്സഭ എം.പിയുമായ അസദുദ്ദീൻ ഒവൈസി. കോടിക്കണക്കിന് രൂപ ചെലവാക്കിയാണ് മുസ്ലിം വോട്ടുകൾ ഭിന്നിപ്പിക്കാൻ ബി.ജെ.പി ഒവൈസിയെ ഹൈദരാബാദിൽ നിന്നും ഇങ്ങോട്ട് ഇറക്കുമതി ചെയ്തിരിക്കുന്നത് എന്ന ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു ഒവൈസി. മുസ്ലിം വോട്ടർമാർ മമതയുടെ സ്വകാര്യസ്വത്തല്ലെന്നും അദ്ദേഹം പറഞ്ഞു.
പണം കൊണ്ട് ഒവൈസിയെ വാങ്ങാൻ ശേഷിയുള്ളവർ ജനിച്ചിട്ടില്ല. മമതയുടേത് അടിസ്ഥാന രഹിതമായ ആരോപണമാണ്. സ്വന്തം വീടിനെക്കുറിച്ചാണ് അവർ ചിന്തിക്കേണ്ടത്. എത്രയോ ആളുകൾ അവരുടെ പാർട്ടി വിട്ട് ബി.ജെ.പിയിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്- ഒവൈസി പറഞ്ഞു.
‘നിങ്ങൾ ഇതുവരെ അനുസരണയുള്ള മിർ ജാഫർമാരേയും സാദിഖുമാരേയുമാണ് കണ്ടിട്ടുള്ളത്. അവരവർക്കുവേണ്ടി ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുന്ന മുസ്ലിങ്ങളെ താങ്കൾക്ക് പരിചയമില്ലെന്നും ഒവൈസി പറഞ്ഞു.
ബിഹാറിൽ തങ്ങൾക്ക് വോട്ട് ചെയ്ത വോട്ടർമാരെ അപമാനിക്കുകയാണ് താങ്കൾ. വോട്ട് മറിക്കുന്നവർ എന്ന് ഞങ്ങളെ കുറ്റപ്പെടുത്തിയവർക്ക് എന്താണ് പിന്നീട് സംഭവിച്ചതെന്ന് തങ്കൾ കണ്ടുകാണുമല്ലോ. മുസ്ലിം വോട്ടർമാർ നിങ്ങളുടെ സ്വകാര്യസ്വത്തല്ല’- ഒവൈസി ട്വീറ്റ് ചെയ്തു.