തിരുവനന്തപുരം : കേരളത്തിലെ ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാരെ ഇന്ന് നിശ്ചയിക്കും. ജില്ലാ പഞ്ചായത്ത്, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിലെ അധ്യക്ഷന്മാരെയാണ് ഇന്ന് കണ്ടെത്തുക. 14 ജില്ലാപഞ്ചായത്തുകൾ 152 ബ്ലോക്ക് പഞ്ചായത്ത്, 941 ഗ്രാമപഞ്ചായത്തുകളുമാണ് കേരളത്തിലുള്ളത്. ത്രിതല പഞ്ചായത്തുകളിൽ എൽ ഡി എഫിനാണ് മേൽക്കൈ.
417 ഗ്രാമ പഞ്ചായത്തുകളിൽ സ്ത്രീകളായിരിക്കും അധ്യക്ഷപദവിയിലെത്തുക. ഇതിൽ 46 ഷെഡ്യൂൾഡ് കാസ്റ്റും, എട്ടെണ്ണം ഷെഡ്യൂൾഡ് ട്രൈബുമാണ്. 416 ജനറൽ സീറ്റുകൾ. 14 ജില്ലാ പഞ്ചായത്തുകളിൽ ഏഴ് അധ്യക്ഷപദവി സ്ത്രീ സംവരണമാണ്. ബ്ലോക്ക് പഞ്ചായത്തിൽ 67 എണ്ണത്തിലാണ് സ്ത്രീകൾ അധ്യക്ഷപദവിയിലെത്തുക.
വയനാട് ജില്ലാ പഞ്ചായത്തിൽ എട്ട് വീതം സീറ്റ് ലഭിച്ചതിനാൽ നറുക്കെടുപ്പിലൂടെയായിരിക്കും അധ്യക്ഷനെ കണ്ടെത്തുക. കോൺഗ്രസിൽ അധ്യക്ഷസ്ഥാനാർത്ഥി സംബന്ധിച്ച് വലിയ ഗ്രൂപ്പ് പോര് നിലനിൽക്കയാണ് വയനാട്ടിൽ. മധ്യകേരളത്തിൽ ജോസ് കെ മാണിയുമായി ചേർന്നുള്ള എൽ ഡി എഫിന്റെ നീക്കത്തിൽ യു ഡി എഫിന് വൻ തിരിച്ചടിയാണ് ലഭിച്ചിരുന്നത്.
കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലാ പഞ്ചായത്തുകളിൽ എൽ ഡി എഫിന്റെ ഭരണസമിതിയാണ് വരിക. എറണാകുളം ജില്ലയിൽ യു ഡി എഫിന് മികച്ച മുന്നേറ്റമായിരുന്നു. ബ്ലോക്ക് പഞ്ചായത്തുകളിലും ജില്ലാ പഞ്ചായത്തിലും കോൺഗ്രസ് മേൽക്കൈ നേടിയിരുന്നു. മലപ്പുറമാണ് യു ഡി എഫിന് മേൽക്കൈയുള്ള ജില്ലാ പഞ്ചായത്ത്.
നിരവധി ഗ്രാമപഞ്ചായത്തുകളിൽ ഇരുമുന്നണികൾക്കും വ്യക്തമായ ഭൂരിപക്ഷമില്ലാതെ വന്നതോടെ തിരക്കിട്ട നീക്കങ്ങളിലാണ് പാർട്ടികൾ. വിമതർ മിക്ക പഞ്ചായത്തുകളിലും അന്തിമ തീരുമാനം കൈക്കൊള്ളും.
വൈകിട്ടോടെമാത്രമേ ത്രിലതല പഞ്ചായത്ത് അധ്യക്ഷൻമാർ ആരൊക്കെയെന്ന് ചിത്രം വ്യക്തമാവൂ.