തിരുവനന്തപുരം: സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് അനുഭാവം പ്രകടിപ്പിച്ച് കെ എസ് യു നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ വൻ സംഘർഷം. പെൺകുട്ടികൾ ഉൾപ്പടെയുളളവരെ പൊലീസ് വളഞ്ഞിട്ട് തല്ലുകയായിരുന്നു. കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് സ്നേഹയുടെ തലയ്ക്ക് പൊലീസിന്റെ ലാത്തിയടിയിൽ ഗുരുതരമായി പരിക്കേറ്റു. സെക്രട്ടറിയേറ്റിനുളളിലേക്ക് ചാടിക്കടക്കാൻ കെ എസ് യു പ്രവർത്തകരുടെ ശ്രമം പൊലീസ് തടഞ്ഞതിനെത്തുടർന്ന് പൊലീസിനുനേരെ പ്രവർത്തകർ കസേരയും വടികളും വലിച്ചെറിഞ്ഞു. വനിതാ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള‌ളുമുണ്ടായി. ബാരിക്കേഡുകൾ തകർത്ത് മതിൽചാടിക്കടക്കാൻ പ്രവർത്തകർ ശ്രമിച്ചു. ഇതോടെ പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു, ആദ്യം കന്റോൺമെന്റ് ഗേ‌റ്റിനുമുന്നിൽ പ്രവർത്തകരെ നേരിട്ട പൊലീസ് തുടർന്ന് സെക്രട്ടറിയേ‌റ്റിനുമുന്നിലുള‌ളവരെയും വളഞ്ഞിട്ട് തല്ലുകയായിരുന്നു. ഈ സമയം കെഎസ്‌യു സംസ്ഥാന നേതാക്കളെല്ലാം സെക്രട്ടറിയേ‌റ്റിനു മുന്നിലെ സമര രംഗത്തുണ്ടായിരുന്നു. ഇവിടെ നടന്ന പൊലീസ് ലാത്തിച്ചാർജിൽ കെഎസ്‌യു അദ്ധ്യക്ഷൻ കെ.എം അഭിജിത്തിനും പരിക്കേ‌റ്റു. സംഘർഷം വർദ്ധിച്ചതോടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരും സ്ഥലത്തെത്തി. ഇതോടെ സെക്രട്ടറിയേ‌റ്റിനു മുന്നിൽ യുദ്ധസമാന സാഹചര്യമുണ്ടായി.

മാധവരായർ പ്രതിമയ്‌ക്ക് മുന്നിൽ ഉദ്യോഗാർത്ഥികളുടെ സമരത്തിനടുത്താണ് സംഘർഷമുണ്ടായത്. ലാത്തിചാർജ്ജിൽ പ്രതിഷേധിച്ച് 140 നിയോജകമണ്ഡലങ്ങളിലും പ്രതിഷേധത്തിന് കെഎസ്‌യു പ്രവർ‌ത്തകരോട് അദ്ധ്യക്ഷൻ കെ.എം അഭിജിത്ത് ആഹ്വാനം ചെയ്‌തു. സെക്രട്ടറിയേ‌റ്റിനുമുന്നിലെ റോഡ് പ്രവർത്തകർ ഉപരോധിക്കുകയാണ്. നെയിംബോർഡില്ലാത്ത പൊലീസുകാർ കല്ലുപയോഗിച്ച് പ്രവർത്തകരെ ആക്രമിച്ചെന്ന് ഷാഫി പറമ്പിൽ എം.എൽ.എ ആരോപിച്ചു. പുരുഷപൊലീസ് അസഭ്യം പറഞ്ഞെന്ന് വനിതാ പ്രവർത്തകരും പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here