മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വാഹനം പുലർച്ചെ 2.30 ന് അപകടത്തിൽപ്പെട്ടു. ഉറക്കത്തിലായിരുന്ന മുഖ്യമന്ത്രിക്ക് പരുക്കില്ല. കൂടെയുണ്ടായിരുന്ന ഗൺമാൻ അശോകനു നേരിയ പരുക്കുണ്ട്. ഏറ്റുമാനൂരിനു സമീപം കാണക്കാരിയിൽ മുഖ്യമന്ത്രിയുടെ കാർ റോഡിൽനിന്നു തെന്നി കോൺക്രീറ്റ് സ്ലാബിൽ ഇടിച്ചു കയറുകയായിരുന്നു. കാറിന്റെ മുൻഭാഗം തകർന്നു. സൈഡ് ചില്ല് തകർന്നുവീണാണ് അശോകനു പരുക്കേറ്റത്.
മലപ്പുറത്തുനിന്ന് കോട്ടയത്തേക്കു മടങ്ങുകയായിരുന്നു മുഖ്യമന്ത്രിയും സംഘവും. മുന്നിൽ എസ്കോർട്ട് വാഹനവും ഉണ്ടായിരുന്നു. അപകടത്തെ തുടർന്ന് മുഖ്യമന്ത്രി യാത്ര എസ്കോർട്ട് വാഹനത്തിലാക്കി.
ജനറൽ ആശുപത്രിയിൽ നിന്നുള്ള ഡോക്ടർമാരുടെ സംഘം നാട്ടകം ഗെസ്റ്റ് ഹൗസിൽ മുഖ്യമന്ത്രിയെയും മറ്റും പരിശോധിച്ചു. ജില്ലാ പൊലീസ് മേധാവി സതീഷ് ബിനോയുടെ നേതൃത്വത്തിൽ പൊലീസ് സംഘം ഗെസ്റ്റ് ഹൗസിലെത്തി.