![anilkanth](https://i0.wp.com/keralatimes.com/wp-content/uploads/2021/06/anilkanth.gif?resize=696%2C348&ssl=1)
സ്വന്തം ലേഖകൻ
തിരുവനന്തപുരം : റോഡ് സുരക്ഷാ കമ്മീഷണറായ അനിൽ കാന്തിനെ പുതിയ പൊലീസ് മേധാവിയായി നിയമിക്കാൻ മന്ത്രി സഭായോഗം തീരുമാനിച്ചു. 1988 ബാച്ച് ഐ പി എസ് ഉദ്യോഗസ്ഥനാണ്. ഡൽഹി സ്വദേശിയാണ്. എഡിജിപിയായി സേവനമനുഷ്ടിച്ചുവരികെയാണ് ഈ നിയമനം. നേരത്തെ തന്നെ അനിൽ കാന്ത് ഡി ജി പിയായി എത്തുമെന്ന് യെന്ന് സൂചനകൾ വന്നിരുന്നു.
ലോ ആന്റ് ഓർഡർ ഉൾപ്പെടെയുള്ളവ കൈകാര്യം ചെയ്തു. ജയിൽ ഡി ജിപിയായും സേവനമനുഷ്ഠിച്ചു.
ജൂലൈ 30 ന് ഡി ജി പി റാങ്ക് ലഭിക്കയുള്ളൂവെങ്കിലും യു പി എസ് സി പട്ടികയിൽ ഉൾപ്പെട്ട സാഹചര്യത്തിൽ അനിൽ കാന്തിന് നിയമനം നൽകുന്നതിൽ സാങ്കേതിക പ്രയാസങ്ങളില്ല. കഴിഞ്ഞസർക്കാറിൽ വിവിധ തസ്തികകൾ കൈകാര്യം ചെയ്ത ഉന്നത പൊലീസ് ഉദ്യോഗസ്ഥനെന്ന പരിഗണനയാണ് അനിൽ കാന്തിന് മുൻഗണന ലഭിച്ചത്.
സുദേഷ് കുമാറിനാണ് കൂടുതൽ പരിഗണിച്ചിരുന്നത്. എന്നാൽ പൊലീസ് ഡ്രൈവറെ മകൾ മർദ്ദിച്ച കേസും, അടിമപ്പണി ആരോപണവും സുദേഷിന് പ്രതികൂലമായി. പൊലീസ് അസോസിയേഷനും, ഐ പി എസ് ഉദ്യോഗസ്ഥരുടെ പിന്തുണയും അനിൽ കാന്തിനായിരുന്നു. സ്ഥാനമൊഴിയുന്ന ഡി ജി പി ലോക് നാഥ് ബഹറയുടെ പിന്തുണയും അനിൽ കാന്തിനായിരുന്നു.
ഡി ജി പി നിയമനത്തിനായി ബി സന്ധ്യ, സുദേഷ് കുമാർ, അനിൽ കാന്ത് എന്നിവരായിരുന്നു അന്തിമ പട്ടികയിലുണ്ടായിരുന്നത്. കഴിഞ്ഞ 25 നാണ് യു പി എസ് സി പട്ടിക പ്രസിദ്ധീകരിച്ചത്. ലോക് നാഥ് ബഹറ വിരമിക്കുന്ന ഒഴിവിലേക്ക് പൊലീസ് മേധാവിയായി നിയമിക്കപ്പെടാനായി സർക്കാർ നൽകിയ 12 പേരടങ്ങുന്ന പട്ടികയിൽ നിന്നും യു പി എസ് സി നൽകിയ മൂന്നംഗ പട്ടികയിൽ ഒരു വനിതാ പൊലീസ് മേധിവായി നിയമിക്കപ്പെടുമെന്നായിരുന്നു ആദ്യം വന്ന വാർത്തകൾ. ചരിത്രത്തിൽ ആദ്യമായി ഒരു വനിതാ ഡി ജി പിയുണ്ടാവുമെന്നുള്ള വാർത്തകൾ തള്ളിക്കൊണ്ടാണ് മന്ത്രിസഭാ തീരുമാനമുണ്ടായത്.
ഡൽഹി സ്വദേശിയായ അനിൽ കാന്ത് വയനാട് കൽപ്പറ്റ എ എസ് പിയായാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. പിന്നീട് തിരുവനന്തപുരത്ത് വിവിധ തസ്തികകളിൽ സേവനമനുഷ്ഠിച്ചു. സൗത്ത് സോൺ ഐ ജി. ട്രാൻസ്‌പോർട്ട് കമ്മീഷണർ, എന്നീ നിലകളിൽ ഏറെ ശ്രദ്ധേയനായിരുന്നു. ശബരിമല സഘർഷാവസ്ഥയിൽ ദക്ഷിണ മേഖലാ ഐ ജിയായിരുന്നതും അനിൽ കാന്തായിരുന്നു.
വിജിലൻസ് ഡയറക്ടറായും ഒരു വർഷവും സേവന മനുഷ്ഠിച്ചിരുന്നു. അഭ്യന്തര മന്ത്രികൂടിയായ മുഖ്യമന്ത്രിയുമായി ഏറെ അടുപ്പം സൂക്ഷിച്ചിരുന്ന ഉന്നത ഉദ്യോഗസ്ഥനായിരുന്നു അനിൽ കാന്ത്. അടുത്ത രണ്ട് വർഷത്തേക്കാണ് നിയമനം. ഇന്ന് വൈകിട്ട് സംസ്ഥാന പൊലീസ് മേധാവിയായി ചുമതലയേൽക്കും.