അവയവം മാറ്റിവയ്ക്കല്‍ ഉള്‍പ്പെടെയുള്ള, അടിയന്തര വൈദ്യസഹായഘട്ടങ്ങളിലെ ആവശ്യത്തിനായുള്ള രാജ്യത്തെ, സര്‍ക്കാര്‍ മേഖലയിലെ ആദ്യത്തെ വിമാന സര്‍വീസ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍, തിരുവനന്തപുരം ചാക്കയില്‍ പ്രവര്‍ത്തിക്കുന്ന രാജീവ് ഗാന്ധി അക്കാദമി ഫോര്‍ ഏവിയേഷന്‍ ടെക്നോളജിയും, ആരോഗ്യവകുപ്പിന്റെ കീഴിലുള്ള, കേരള നെറ്റ്വര്‍ക്ക് ഫോര്‍ ഓര്‍ഗന്‍ ഷെയറിങ്ങും (മൃതസഞ്ജീവനി) തമ്മില്‍ ഇതുസംബന്ധിച്ച ധാരണാപത്രം കൈമാറി.
ആഗോള വൈദ്യശാസ്ത്രരംഗം അനുദിനം വളര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ഈ രംഗത്തെ പുതിയ കണ്ടുപിടിത്തങ്ങളും ഇതര നേട്ടങ്ങളും കേരളത്തിലെ എല്ലാവര്ക്കും പ്രയോജനപ്പെടുത്താനുതകുന്ന സൗകര്യങ്ങള്‍ ഏര്പ്പെടുത്തിക്കൊടുക്കുന്നുതിന് സര്‍ക്കാര്‍ മുന്തിയ പരിഗണനയാണ് നല്‍കുന്നതെന്നും ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ അവയവം മാറ്റിവയ്ക്കലിന് ആദ്യമായി വിമാനത്തിന്റെ സേവനം ലഭ്യമാക്കിയത് കഴിഞ്ഞ വര്‍ഷമാണ്. തിരുവനന്തപുരത്തെ ശ്രീചിത്രയില്‍നിന്നും കൊച്ചിയിലെ ലിസി ആശുപത്രിയിലേക്ക് ഹൃദയം എത്തിക്കുന്നതിനാണ് വിമാനം ഏര്‍പ്പെടുത്തിയത്. ഈ സംഭവത്തെത്തുടര്‍ന്നാണ് അവയവം മാറ്റിവയ്ക്കലിന് സ്ഥിരം വിമാനസര്‍വീസ് ഏര്‍പ്പെടുത്തണമെന്ന് തീരുമാനിച്ചതെന്നും മുഖ്യമന്ത്രി അറിയിച്ചു.
അവയവം വിമാനമാര്‍ഗ്ഗം എത്തിക്കുന്നതിനുള്ള ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് അധ്യക്ഷപ്രസംഗത്തില്‍ ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു. സര്‍ക്കാര്‍ ഇതിനായി 5 കോടി രൂപ അനുവദിച്ചിട്ടുണ്ട്. അവയവമാറ്റ ശസ്ത്രക്രിയ നടത്തുന്ന സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളോടനുബന്ധിച്ച്, അവശ്യഘട്ടങ്ങളില്‍ മാത്രമാണ് പ്രത്യേക വിമാന സര്‍വ്വീസ് നടത്തുക. അവയവം മാറ്റിവയ്ക്കല്‍ പ്രക്രിയയ്ക്ക് സമയം വളരെ പ്രധാനമാണ്. മസ്തിഷ്ക്കമരണം സംഭവിച്ച വ്യക്തിയും അദ്ദേഹത്തിന്റെ അവയവം സ്വീകരിക്കാന്‍ അനുയോജ്യനായ വ്യക്തിയും പലപ്പോഴും വിദൂരങ്ങളിലുള്ള ആശുപത്രികളിലായിരിക്കും. ഈ സാഹചര്യത്തില്‍ റോഡുമാര്ഗ്ഗേണ അവയവം എത്തിക്കുന്നത് പ്രയോജനകരമാകില്ല. ഇക്കാരണത്താലാണ്, ആരോഗ്യ കുടുംബക്ഷേമ വകുപ്പിനുകീഴിലുള്ള മൃതസഞ്ജീവനി പദ്ധതിയുടെ ആഭിമുഖ്യത്തില്‍ പ്രത്യേക വിമാനസര്‍വ്വീസ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്ന് വി.എസ്. ശിവകുമാര്‍ വ്യക്തമാക്കി. മൃതസഞ്ജീവനി പദ്ധതിമുഖേന ഇതിനകം മസ്തിഷ്കമരണം സംഭവിച്ച 197 വ്യക്തികളില്‍നിന്നായി 537 അവയവങ്ങള്‍ മാറ്റിവച്ചിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയാ യൂണിറ്റ് ആരംഭിക്കാന്‍ സാധിച്ചത് ഈ മേഖലയിലെ മഹത്തായ ചുവടുവയ്പ്പാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കേരള നെറ്റ്വര്‍ക്ക് ഫോര്‍ ഓര്‍ഗന്‍ ഷെയറിങ്ങുമായി ധാരണയിലെത്തിയ പ്രത്യേക വിമാനസര്‍വ്വീസ് ആരംഭിക്കുന്നതിന്, രാജീവ് ഗാന്ധി അക്കാദമി ഫോര്‍ ഏവിയേഷന്‍ ടെക്നോളജിയുടെ വിമാനം ലഭ്യമാക്കാന്‍ രണ്ടുമാസത്തോളം സമയമെടുക്കുമെന്ന്, വ്യോമയാന വിഭാഗത്തിന്റെ ചുമതലയുള്ള മന്ത്രി കെ. ബാബു അറിയിച്ചു. കേന്ദ്ര വ്യോമയാന മന്ത്രാലയത്തില്‍നിന്നും അനുമതി ലഭിക്കുന്നതിനുള്ള നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ട്. അത് ലഭ്യമാകുന്നതുവരെയുള്ള ആവശ്യങ്ങള്‍ക്ക് പകരം സംവിധാനം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഏവിയേഷന്‍ അക്കാദമിയുടെ എക്സിക്യൂട്ടീവ് വൈസ് ചെയര്‍മാനായ ജി. ചന്ദ്രമൗലിയും മൃതസഞ്ജീവനി പദ്ധതിയുടെ സംസ്ഥാന കണ്‍വീനറും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളുമായ ഡോ. തോമസ് മാത്യുവും തമ്മിലാണ് ധാരണാപത്രം കൈമാറിയത്. വിമാനത്തിന്റെ താക്കോല്‍ മന്ത്രി കെ. ബാബുവില്‍നിന്നും ക്യാപ്റ്റന്‍ സജി ഗോപിനാഥ് ഏറ്റുവാങ്ങി. ചടങ്ങില്‍ ഏവിയേഷന്‍ അക്കാദമി സെക്രട്ടറി പി. ഷെരീഫ്, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ. റംലാബീവി, മെഡിക്കല്‍ കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ഡോ. ഗിരിജകുമാരി, എച്ച്.ഡി.എസ്. അംഗങ്ങള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.