കണ്ണൂർ: 23-ാം പാർട്ടി കോൺഗ്രസ് കണ്ണൂരിന്റെ ചുവന്ന മണ്ണിലേക്കെത്തുമ്പോൾ കേരളത്തിലെ സിപിഎമ്മിന്റെ അവസാന വാക്കായ പിണറായി വിജയന്റെ കൈപ്പിടിയിലേക്ക് പാർട്ടി അഖിലേന്ത്യാ നേതൃത്വവും വന്നേക്കും. ഇപ്പോൾ സിപിഎമ്മിന്റെ ഏക മുഖ്യമന്ത്രിയെ തിരുത്താൻ അൽപ്പം ഭയന്നു കൊണ്ടാണെങ്കിലും സിപിഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തയ്യാറാകുന്നുണ്ടെങ്കിലും കണ്ണൂർ പാർട്ടി കോൺഗ്രസോടെ യെച്ചൂരി മാറുമെന്നാണ് സൂചന. രണ്ടുടേം പൂർത്തിയായ യെച്ചൂരിക്ക് ഒരവസരം കൂടി നൽകണമെന്ന് ബംഗാൾ-ത്രിപുര ഘടകങ്ങൾ ആവശ്യപ്പെടുന്നുണ്ടെങ്കിലും രണ്ടും ടേം പൂർത്തിയാക്കിയതിനാൽ മാറണമെന്ന കേരളത്തിലെ നേതാക്കളുടെ നിലപാടിനാണ് കേന്ദ്ര കമ്മിറ്റിയിൽ മുൻതൂക്കം. ബംഗാളിലും ത്രിപുരയിലും പാർട്ടി ഭരണം കുത്തിയൊലിച്ചു പോയതിനാൽ കേരള ഘടകമാണ് സാമ്പത്തിക അടിത്തറ. അതുകൊണ്ടു തന്നെ കേരളത്തിലെ മുഖ്യമന്ത്രിയായി രണ്ടാം വട്ടവും ഭരണം നിലനിർത്തിയ പിണറായി വിജയനും അദ്ദേഹത്തെ അനുകൂലിക്കുന്നവർക്കും അപ്രീയനായ യെച്ചൂരിയെ കണ്ണൂരിൽ നടക്കുന്ന പാർട്ടി കോൺഗ്രസിൽ സെക്രട്ടറിയായി തെരഞ്ഞെടുക്കാൻ സാധ്യതയില്ല. പ്രത്യേകിച്ച് കേരളത്തിൽ വരും വർഷങ്ങളിൽ കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിന്റെ പിന്തുണയോടെ സിൽവർ റെയിൽ- ദേശീയപാതാ വികസനം, കെ ഫോൺ പദ്ധതി എന്നിവ പിണറായി വിജയൻ നടപ്പിലാക്കാനൊരുങ്ങുമ്പോൾ ‘വലതുപക്ഷ ബുർഷ്വാ’ നയങ്ങളെന്ന് പറഞ്ഞ് കേരള പാർട്ടിക്കെതിരെ വിസിലൂതികളിക്കാത്ത അഖിലേന്ത്യാ ജനറൽ സെക്രട്ടറിയെയാണ് കേരളത്തിലെ നേതാക്കൾ നോട്ടമിടുന്നത്.

പിണറായി വിജയൻ അനുകൂലരായ എസ് രാമചന്ദ്രൻ പിള്ളയോ എം എ ബേബിയോ അഖിലേന്ത്യാ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് വന്നേക്കും. പ്രായാധിക്യം എസ് ആർ പിക്ക് തടസമാവുകയാണെങ്കിൽ കടുത്ത പിണറായി പക്ഷക്കാരനായ എം എ ബേബിക്ക് തന്നെയാണ് കൂടുതൽ സാധ്യത. എന്നാൽ ബേബിക്ക് പകരം മറ്റു പേരുകളും പാർട്ടി കേന്ദ്ര കമ്മിറ്റിയിൽ നിന്നും ഉയർന്നു വന്നേക്കാം. പ്രകാശ് കാരാട്ടിന്റെ പേര് സെക്രട്ടറി സ്ഥാനത്തേക്ക് തമിഴ്‌നാട് സർക്കാർ ഉയർത്തി കാട്ടുമ്പോൾ വൃന്ദയെ അനുകൂലിക്കുന്നവരാണ് ബംഗാൾ- ത്രിപുര ഘടകങ്ങൾ. ദേശീയ തലത്തിൽ ഇപ്പോൾ ഉയർന്നു വന്നിട്ടുള്ള സോണിയ-മമത അച്ചുതണ്ടിനെ നേരിടാൻ വൃന്ദ തന്നെയാണ് നല്ലതെന്ന് ഇവർ വാദിക്കുന്നു. എന്തു തന്നെയായാലും കണ്ണൂരിൽ നടക്കുന്ന പാർട്ടി കോൺഗ്രസ് ഇതിനൊക്കെ ഉത്തരമേകും.

ദേശീയ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്ര പരിസരത്തു നിന്നും കണ്ണൂരിലേക്ക് പാർട്ടി കോൺഗ്രസെത്തുമ്പോൾ തികച്ചും വൈകാരികമായാണ് സ്വീകരിക്കപ്പെടുക. കേരളത്തിലെ പാർട്ടി പിറന്ന മണ്ണെന്ന പ്രത്യേകത കൂടി കണ്ണൂരിനുണ്ട്. അതുകൊണ്ടുതന്നെ പാർട്ടിയിൽ ജീവിക്കുകയും മുദ്രാവാക്യങ്ങൾ ശ്വസിക്കുകയും ചെയ്യുന്ന കണ്ണൂരിലെ അണികളും പ്രവർത്തകരും നേതാക്കളും പറഞ്ഞറിയാക്കാനാവാത്ത ആവേശക്കൊടുമുടിയിലാണ്. 1939 ൽ പിണറായി പാറപ്രം സമ്മേളനത്തോടെയാണ് കേരളത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം ഔദ്യോഗികമായി രൂപം കൊള്ളുന്നത്. ഈ സമ്മേളനത്തോടെ കേരളത്തിലെ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി അംഗങ്ങൾ എല്ലാം തന്നെ കമ്യൂണിസ്റ്റുകാരായി മാറുകയായിരുന്നു. ദത്ത് – ബ്രാഡ് ലെ തീസിസ് പ്രകാരം കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുമായി യോജിച്ചു പ്രവർത്തിക്കാൻ ഇന്ത്യയിലെ കമ്യുണിസ്റ്റ് ഘടകം തീരുമാനിക്കുകയായിരുന്നു. ഇതിന്റെ തുടർനടപടിയെന്നോണം കമ്യൂണിസ്റ്റ് പാർട്ടി കേന്ദ്ര കമ്മിറ്റി അംഗമായ പി സുന്ദരയ്യ കേരളത്തിലെ സോഷ്യലിസ്റ്റ് നേതാക്കളായ പി കൃഷ്ണപിള്ളയെയും ഇ എം എസിനെയും തുടർച്ചയായി കണ്ടു സംസാരിക്കാൻ തുടങ്ങി. ഇതിന്റെ ഭാഗമായാണ് പിണറായി പാറപ്രത്തെ ഒരു ചെറിയ വായനശാല കെട്ടിടത്തിൽ കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യ രൂപീകരണ യോഗം നടക്കുന്നത്.

പി കൃഷ്ണപിള്ള, കെ ദാമോദരൻ, ഇ എം എസ്, എ കെ ജി, എൻ ഇ ബാലറാം, വിഷ്ണു ഭാരതീയൻ, കേരളീയൻ, ഇ പി ഗോപാലൻ, കെ കെ വാര്യർ, പി നാരായണൻ നായർ, പി എസ് നമ്പൂതിരി, കെ പി ആർ ഗോപാലൻ, ഐ സി പി നമ്പൂതിരി, മൊയാരത്ത് ശങ്കരൻ, പാണ്ട്യാല ഗോപാലൻ, ടി വി അച്യുതവാരിയർ, പി വി കുഞ്ഞുണ്ണി നായർ, ജോർജ് ചടയം മുറി, സി കണ്ണൻ തുടങ്ങി ഒട്ടേറെ അന്നത്തെ രൂപീകരണ സമ്മേളനത്തിൽ പങ്കെടുത്തു. പിന്നിട് പലതവണ കൃഷ്ണപ്പിള്ളയും ഇ എം എസും പിണറായിലും പാറപ്രത്തുമെത്തി ഒളിവിൽ താമസിച്ചും പാർട്ടി വളർത്തി. കമ്യൂണിസ്റ്റുകാരുടെ വൈകാരികതയെ തൊട്ടുണർത്തിയ എ കെ ജിയുടെയും എൻ ഇ ബാലറാമിന്റെയുമൊക്കെ ത്യാഗനിർഭരമായ പ്രവർത്തനങ്ങളിലുടെയാണ് പിന്നീട് പാർട്ടി കണ്ണൂരിൽ വളർന്നത്.

ഇ കെ നായനാരും സി കണ്ണനുമൊക്കെ മുന്നണി പോരാളികളായി മാറി. സി എച്ച് കണാരനെയും ചടയൻ ഗോവിന്ദനും എം വി രാഘവനും പാട്യം ഗോപാലനും പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനുമൊക്കെ പിന്നീട് കണ്ണൂരിൽ നിന്നുയർന്നു വന്ന നേതാക്കളാണ്. ഇങ്ങനെ ഇന്ത്യയിലെ കമ്യൂണിസ്റ്റ് ഈറ്റില്ലമെന്നു അറിയപ്പെടുന്ന കണ്ണൂരിൽ സിപിഎമ്മിന്റെ വേരുകൾ ആഴത്തിലുള്ളതും ശിഖിരങ്ങൾ ആകാശം തൊടുന്നവയുമാണ്.

20-ാം പാർട്ടി കോൺഗ്രസ് കോഴിക്കോട് നടന്നതിന്റെ അത്ര പൊലിമ എന്തു തന്നെയായാലും കണ്ണൂരിലെ പാർട്ടി കോൺഗ്രസിൽ ആരും പ്രതീക്ഷിക്കുന്നില്ല. കൊവിഡ് പ്രതിസന്ധി സമ്മേളനത്തിന്റെ ഗാംഭീര്യവും ഉത്സവാന്തരീക്ഷവും കുറയ്ക്കാനിടയാക്കുമെന്ന ആശങ്ക നേതാക്കൾക്കിടെയിൽ ശക്തമാണ്. എങ്കിലും പാർട്ടി പിറന്നു വീണ മണ്ണിലേക്ക് പാർട്ടി കോൺഗ്രസെത്തുമ്പോൾ ആവേശം ഒട്ടും കുറയാനും സാധ്യതയില്ല. ഇക്കുറി കണ്ണൂരിൽ പാർട്ടി കോൺഗ്രസ് നടക്കുമെന്ന വ്യക്തമായ സൂചന നേരത്തെ ജില്ലാ നേതൃത്വത്തിനുണ്ടായിരുന്നു. പാർട്ടി കോൺഗ്രസിന് ഇതാദ്യമായാണ് കണ്ണൂർ വേദിയാകുന്നതെന്നതിനാൽ ഒരുക്കങ്ങളും ഉടൻ തുടങ്ങുമെന്നാണ് കരുതുന്നത്.

അടുത്ത വർഷം നടക്കുന്ന സിപിഎം പാർട്ടി കോൺഗ്രസ് കണ്ണൂരിൽ നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള നേതാക്കൾ ഒറ്റക്കെട്ടായാണ് ആവശ്യപ്പെട്ടത്. ഇന്ത്യയിൽ തന്നെ ഏറ്റവും ശക്തമായ പാർട്ടി ഘടകങ്ങളുള്ള ജില്ലയാണ് കണ്ണൂർ. പി ബി അംഗങ്ങളായ മുഖ്യമന്ത്രി പിണറായി വിജയൻ. കോടിയേരി ബാലകൃഷ്ണൻ, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ എം വി ഗോവിന്ദൻ, ഇ പി ജയരാജൻ, പി കെ ശ്രീമതി, കെ കെ ശൈലജ എന്നിവരും കണ്ണൂരുകാരാണ്. ഡൽഹിയിൽ ചേർന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് കണ്ണൂരിനെ പാർട്ടി കോൺഗ്രസിനുള്ള വേദിയായി തെരഞ്ഞെടുത്തത്.

കൊവിഡ് സാഹചര്യത്തിൽ പാർട്ടി സമ്മേളനങ്ങൾ എങ്ങനെ നടത്തും എന്ന കാര്യത്തിൽ പാർട്ടി നേതൃത്വത്തിൽ ആശങ്കയുണ്ടെന്നാണ് സൂചന. മൂന്നാം തരംഗം അടക്കം സ്ഥിതി മോശമായാൽ ഉചിതമായ തീരുമാനം ആ ഘട്ടത്തിലെടുക്കാം എന്ന ധാരണയിലാണ് കണ്ണൂരിനെ വേദിയായി തെരഞ്ഞെടുക്കാൻ തീരുമാനിച്ചത്. ഒൻപത് വർഷത്തിന് ശേഷമാണ് കേരളത്തിലേക്ക് പാർട്ടി കോൺഗ്രസ് എത്തുന്നത്. നേരത്തെ കോഴിക്കോട് നഗരത്തിൽ വച്ച് 20-ാം സിപിഎം പാർട്ടി കോൺഗ്രസ് ചേർന്നിരുന്നു. പാർട്ടി കോൺഗ്രസിന് മുന്നോടിയായി സമ്മേളനങ്ങൾ സാധാരണ പോലെ നടത്തുമെന്ന് പ്രകാശ് കാരാട്ട് അറിയിച്ചിട്ടുണ്ട്. നിയന്ത്രണമുള്ള ചില സ്ഥലങ്ങളിൽ മാത്രം വെർച്ച്വൽ ആയി സമ്മേളനങ്ങൾ നടത്തും. സംസ്ഥാന സമ്മേളനങ്ങൾ ഒക്ടോബർ മുതൽ തുടങ്ങാനാണ് ധാരണയായത്.

LEAVE A REPLY

Please enter your comment!
Please enter your name here