ബത്തേരി: പുൽപ്പള്ളി പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരിയായ 38 വയസ്സുകാരിയെ ചികിത്സാ സഹായം വാഗ്ദാനം ചെയ്ത് കൂട്ടബലാൽസംഗത്തിന് ഇരയാക്കിയെന്ന പരാതിയിൽ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. സ്നേഹദാനം എന്ന ചാരിറ്റബിൾ സംഘടനയുടെ പ്രധാന ഭാരവാഹിയായ മലവയൽ തൊവരിമല കക്കത്ത് പറമ്പിൽ ഷംഷാദ് (24), ബത്തേരി റഹ്മത്ത്നഗർ മേനകത്ത് ഫസൽ മഹബൂബ് (ഫസൽ-23), അമ്പലവയൽ ചെമ്മങ്കോട് സൈഫു റഹ്മാൻ (26) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ മാസം 27 നാണ് സംഭവം. യുവതിക്ക് ചികിത്സയും ചികിത്സക്കുള്ള പണവും സംഘടിപ്പിക്കാമെന്ന് വാഗ്ദാനം നൽകി ഏറണാകുളത്തെത്തിച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായാണ് പരാതി. പുൽപ്പള്ളിയിൽ നിന്നും എറണാകുളത്തേക്ക് കൂട്ടിക്കൊണ്ടുപോയി ഹോട്ടലിൽ മുറിയെടുത്ത് കുടിക്കാൻ ജ്യൂസ് പോലയുള്ള ദ്രാവകം നൽകിയെന്നും മയക്കിയ ശേഷം പ്രതികൾ കൂട്ടബലാത്സംഗത്തിന് ഇരയാക്കി എന്നുമാണ് പരാതി.
സുൽത്താൻബത്തേരി സബ് ഡിവിഷൻ ഡിവൈഎസ്.പിവിഎസ്. പ്രദീപ് കുമാർ, പുൽപ്പള്ളി സ്റ്റേഷൻ ഇൻസ്പെക്ടർ കെജി പ്രവീൺ കുമാർ, എസ്‌ഐ. കെഎസ്. ജിതേഷ്, പൊലീസുകാരായ എൻവി മുരളീദാസ്, പിഎ. ഹാരിസ്, അബ്ദുൾ നാസർ, വിഎം. വിനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. തെളിവെടുപ്പിനുശേഷം പ്രതികളെ ബത്തേരി കോടതിയിൽ ഹാജരാക്കി.