തിരുവനന്തപുരം:  സിനിമാ ചിത്രീകരണം തടയുമെന്ന യൂത്ത് കോൺഗ്രസ് പ്രഖ്യാപനത്തിനെതിരെ കെപിസിസി നേതൃയോഗത്തിൽ രൂക്ഷവിമർശനം. ജോജുവിനെതിരായ സമരം സിനിമാ മേഖലയാകെ പടർത്തരുതെന്ന് യോഗത്തിൽ പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞു. സിനിമാ സർഗാത്മക പ്രവർത്തനമാണ്  ഈ വ്യവസായത്തെ തടയുന്ന രീതി ശരിയല്ലെന്നും സുധാകരൻ വിമർശിച്ചു. ഇക്കാര്യം യൂത്ത് കോൺഗ്രസിനെ അറിയിക്കാനും തീരുമാനിച്ചു.

ഇന്ധന വിലവർദ്ധനക്കെതിരെ സമരം ശക്തമായി തുടരാനും ഇന്ന് ചേർന്ന കെപിസിസി യോഗത്തിൽ തീരുമാനമായി. സമരത്തിന്റെ അടുത്ത പടിയായി സെക്രട്ടറിയേറ്റ് മുതൽ രാജ്ഭവൻ വരെ മനുഷ്യച്ചങ്ങല തീർക്കും. സമരത്തിന് പൂർണ്ണ പിന്തുണ നൽകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അറിയിച്ചു. സമരത്തിൽ പങ്കെടുക്കാത്തത് സംബന്ധിച്ച തന്റെ ഇന്നലത്തെ വിശദീകരണം മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും സതീശൻ പറഞ്ഞു ഇന്ധന വിലക്കെതിരെ ബ്ലോക്ക് തലം മുതൽ സമരം നടത്താനും യോഗം തീരുമാനിച്ചിട്ടുണ്ട്. 21,22  തീയതികളിൽ  കെപിസിസി ഭാരവാഹി ക്യാമ്പ് നടത്താനും തീരുമാനമായി.

ജോജുവിനെതിരെ ഇന്നും യൂത്ത് കോണ്ഗ്രസിന്റെ സമരപരിപാടിയുണ്ടായിരുന്നു. സ്റ്റാർ എന്ന ജോജുവിന്റെ ചിത്രം പ്രദർശിപ്പിച്ച എറണാകുളം ഷേണായീസ് തീയേറ്ററിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി. ജോജുവിൻറെ ചിത്രം പതിച്ച റീത്തുമായിട്ടായിരുന്നു പ്രകടനം. തീയേറ്ററിന് മുന്നില്  റീത്ത് വെക്കുകയും ചെയ്തു

അതേസമയം ജോജുവിന്റെ കാർ തല്ലിത്തകർത്ത കേസിൽ മുൻ കൊച്ചി മേയർ ടോണി ചമ്മിണി ഉൾപ്പെടെ ആറ് നേതാക്കളുടെ ജാമ്യേപക്ഷയിൽ മജിസ്‌ട്രേറ്റ് കോടതി നാളെ വിധി പറയും. കാറിന്റെ  ചില്ല് മാറ്റുന്നതിനുൾപ്പെടെ അറ്റകുറ്റപ്പണിക്ക് ആറരലക്ഷം രൂപ ചെലവ് വരുമെന്നാണ് കോടതിക്ക് കൈമാറിയ റിപ്പോർട്ടിലുള്ളത്. ഈ തുകയുടെ 50 ശതമാനം കെട്ടിവെച്ച് ജാമ്യം അനുവദിക്കണമെന്ന് പ്രതികളുടെ അഭിഭാഷകൻ ഇന്ന് വാദിച്ചു.

എന്നാൽ കാറിന്റെ മൊത്തം വിലയുടെ 50 ശതമാനം കെട്ടിവെക്കണമെന്നായിരുന്നു പ്രോസിക്യൂട്ടറുടെ വാദം. ക്യാൻസർ രോഗിക്ക് വേണ്ടിയാണ് താൻ ഹൈവേ ഉപരോധത്തെ എതിർത്തതെന്ന ജോജുവിന്റെ മൊഴി കള്ളമെന്ന് തെളിഞ്ഞതായി പൊലീസിന്‌റെ റിമാൻഡ് റിപ്പോർട് ചൂണ്ടിക്കാട്ടി പ്രതികൾ വാദിച്ചു. സിനിമാ സംബന്ധമായ യാത്രക്കിടെ തൻറെ വാഹനം തടഞ്ഞപ്പോൽ ജോജു പ്രതിഷധിക്കുകയായിരുന്നുവെന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നതെന്ന് പ്രതികൾ ചൂണ്ടിക്കാട്ടി.

 

LEAVE A REPLY

Please enter your comment!
Please enter your name here