നരിക്കുനി: കുണ്ടായിയിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് മരിച്ച രണ്ടര വയസുകാരൻ മുഹമ്മദ് യമീന്റെ ഉമ്മ സനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശാരീരിക അസ്വസ്ഥ്യത്തെ തുടർന്നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
നിരീക്ഷണത്തിലുള്ള 10 കുട്ടികളും ,ആശുപത്രിയിൽ തന്നെ തുടരുകയാണ്. ഇവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നാണ് സൂചന. അതേസമയം ഇവർ വിവാഹചടങ്ങിൽ പങ്കെടുക്കാൻ പോയ വീട്ടിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തി.ഭക്ഷ്യവിഷബാധ രണ്ടര വയസുകാരന്‍ മരിച്ച സംഭവം
ഭക്ഷണം എത്തിച്ച കടകള്‍ അടപ്പിച്ചു.
നവീൻ ബേക്കറി വാവാട്, ഫിദ ബേക്കറി ഈർപ്പോണ, കാക്കൂർ പഞ്ചായത്തിലെ കുട്ടമ്പൂരിൽ പ്രവർത്തിക്കുന്ന കാറ്ററിംഗ് സർവീസ് എന്നിവയാണ് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ അടപ്പിച്ച കടകൾ. ഭക്ഷ്യവിഷബാധ യുമായി ബന്ധപ്പെട്ട സംഭവത്തിൽ നരിക്കുനി ആശുപത്രിയോട് ഡി.എം.ഒ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതിനിടയിൽ പ്രാഥമിക ചികിൽസ നൽകിയ എളേറ്റിൽ വട്ടോളിയിലെ ആശുപത്രിക്ക് വീഴ്ച സംഭവിച്ചുണ്ടെന്ന ആരോപണവുമായി കുട്ടിയുടെ ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്. പോസ്റ്റുമോർട്ടത്തിൽ മരണകാരണം എന്താണെന്ന് വ്യക്തമാകാത്തതിനെ തുടർന്ന് കുട്ടിയുടെ ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. എളേറ്റിൽ വട്ടോളിയിലെ സ്വകാര്യ ആശുപത്രിയിൽ രണ്ട് തവണ കുട്ടിയെ വെള്ളിയാഴ്ച രാത്രി തന്നെ ചർദ്ദിയും ,വയറു വേദനയും കാരണം കൊണ്ട് പോയിരുന്നു.
എന്നാൽ ഭക്ഷണം കഴിച്ചതിന് ശേഷമാണ് അസ്വസ്ഥത അനുഭവപ്പെട്ടത് എന്ന് കുടുംബാംഗങ്ങൾ അറിയിച്ചിട്ടും ആശുപത്രി അധികൃതർ അത് പരിഗണിച്ചില്ലെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
വധുവിന്റ വീട്ടിലെ വിവാഹ സല്‍ക്കാരത്തിലും യാമിൻ പങ്കെടുത്തിരുന്നു. അതുകൊണ്ടാണ് രണ്ടിടത്തും ഭക്ഷണം വിതരണം ചെയ്ത കടക്കാരോട് മരണകാരണം കണ്ടെത്തുന്നതു വരെ കടകൾ അടച്ചിടാൻ നിർദേശിച്ചിരിക്കുന്നത്.
ചിക്കൻ കൊണ്ടുള്ള വിഭവം കഴിച്ച കുട്ടികളിലാണ് ആരോഗ്യപ്രശ്‌നം റിപ്പോർട്ട് ചെയ്തത്. സംഭവത്തിൽ പൊലീസും, ആരോഗ്യവകുപ്പ് അധികൃതരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.