പാലക്കാട് : മുതലമട ചപ്പക്കാട് ആദിവാസി കോളനിയിലെ രണ്ട് യുവാക്കളെ കാണാതായിട്ട് മൂന്ന് മാസം പിന്നിട്ടിട്ടും ഇവരെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാത്ത സാഹചര്യത്തിൽ കേസ് അന്വേഷണം സി.ബി.ഐയ്ക്ക് വിടണമെന്ന് പട്ടികജാതി-വർഗ്ഗ സംരക്ഷണ സമിതി ആവശ്യപ്പെട്ടു. സമിതി രക്ഷാധികാരി സതീഷ് പാറന്നൂർ ചപ്പക്കാട് കോളനിയിൽ കാണാതായ യുവാക്കളുടെ വീടുകൾ സന്ദർശിച്ചു.
യുവാക്കളായ കോളനിയിലെ മുരുകേശനും , സ്റ്റീഫനും രാത്രിയിൽ സ്റ്റീഫന്റെ മാതാവായ പാപ്പാത്തിയമ്മയോട് യാത്ര പറഞ്ഞ് സമീപ പ്രദേശത്തെ തന്റെ ജോലിയുടെ താമസ സ്ഥലമായ തോട്ടത്തിലേക്ക് പോയി തിരിച്ച് വരാതെയായിട്ട് നവംബർ 30 ന് മൂന്ന് മാസം പിന്നിട്ടു. യുവാക്കളെ കാണാതായ പിറ്റേന്ന് മാതാപിതാക്കൾ കൊല്ലങ്കോട് പോലീസിൽ പരാതി നൽകിയെങ്കിലും പിന്നീട് കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു.
കേസുമായി ബന്ധപ്പെട്ട് ഒട്ടേറെപ്പേരെ ചോദ്യം ചെയ്തെങ്കിലും കാര്യമായ തുമ്പൊന്നും ലഭിച്ചില്ല എന്നാണ് അറിവ്. നേരത്തെ സംഭവസ്ഥലത്ത് പോലീസ് നായ , വനത്തിനകത്ത് ഡ്രോൺ എന്നിവ ഉപയോഗിച്ച് തിരച്ചിൽ നടത്തിയിരുന്നു. കൂടാതെ ജലാശയങ്ങളിൽ മുങ്ങൾ വിദഗ്ധരെ ഉപയോഗിച്ചും പരിശോധന നടത്തി.
കോളനി നിവാസികളിൽ നിന്നും മറ്റും ലഭിച്ച വിവരാടിസ്ഥാനത്തിൽ സമീപ പ്രദേശങ്ങളിലെ കൃഷിയിടങ്ങളിൽ വിളകളും കള്ള് ചെത്ത് സംരക്ഷിക്കുന്നതിനുമായി ചിലർ വൈദ്യുത കമ്പികളും മറ്റും സ്ഥാപിക്കാറുണ്ടെന്നും
ഇതിൽ നിന്നുള്ള അപകട സാധ്യതയും അവർ മറച്ചുവെയ്ക്കുന്നില്ല.
അന്വേഷണ സംഘം ദിവസവും കോളനിയിൽ സന്ദർശനം നടത്തി യുവാക്കളുമായി ബന്ധപ്പെട്ട വരടക്കമുള്ളവരെ ചോദ്യം ചെയ്യുന്നുണ്ടെങ്കിലും യുവാക്കളുടെ ഈ ദുരൂഹ തിരോധാനത്തിൽ ദിവസങ്ങൾ കടന്നുപോകുകയാണ്.
തിരോധാനത്തിന്റെ ചുരുൾ അഴിക്കാൻ വൈകുന്നത് ഒരുപക്ഷേ അവശേഷിക്കുന്ന തെളിവുകൾ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. അന്വേഷണം പല ടീമുകളാക്കി എന്നു പറയപ്പെടുമ്പോഴും ഇതുവരെ ഒരു സൂചനയും നൽകാതെ യുവാക്കളുടെ തിരോധാനം അവരുടെ കുടുംബങ്ങളെയും കോളനിവാസികളെയും നാട്ടുകാരെയും ദുഃഖത്തിലും ആശങ്കയിലും അതിലുപരി പ്രതിഷേധത്തിലേക്കും നയിക്കുകയാണ്.
മുതലമട ചപ്പാക്കാട് ആദിവാസി കോളനിയിൽ സതീഷ് പാറന്നൂർ സന്ധർശിച്ചപ്പോൾ.