തിരുവനന്തപുരം: പത്തനംതിട്ട കോട്ടാങ്ങൽ സെന്റ് ജോർജ് സ്‌കൂളിലെ വിദ്യാർത്ഥികളെ ബാബറി ബാഡ്ജ് ധരിപ്പിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു. സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ വി മനോജ്കുമാർ സ്വമേധയാണ് കേസെടുത്തത്. തിങ്കളാഴ്ച രാവിലെയാണ് ചിലർ കുട്ടികൾക്ക് ബാഡ്ജ് കുത്തി നൽകിയത്. അടിയന്തരമായി റിപ്പോർട്ട് നൽകാൻ സംസ്ഥാന പൊലീസ് മേധാവിക്കും പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്കും ബാലാവകാശ കമ്മീഷൻ നിർദ്ദേശം നൽകി.
സംഭവത്തിൽ മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഒന്നാം പ്രതി ചുങ്കപ്പാറ സ്വദേശി മുനീർ ഇബ്‌നു നസീർ, കണ്ടാലറിയാവുന്ന രണ്ട് പേരെയുമാണ് പ്രതിചേർത്തിരിക്കുന്നത്. പ്രതികൾക്കെതിരെ 341, 153 (എ), 34 വകുപ്പുകളാണ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ ബിജെപി നേതാവ് പി. കെ കൃഷ്ണദാസ് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ അധ്യക്ഷന് പരാതി നൽകിയിരുന്നു.
നിർബന്ധിച്ചും ഭീഷണിപ്പെടുത്തിയും കുട്ടികളെ ബാഡ്ജ് ധരിപ്പിച്ചത് പോപ്പുലർ ഫ്രണ്ടിന്റെ രഹസ്യ അജണ്ടയുടെ ഭാഗമാണെന്നും കൃഷ്ണദാസ് ആരോപിച്ചിരുന്നു. ബാബറി മസ്ജിദ് തകർത്തതിന്റെ ഓർമ ദിനത്തിൽ ക്യാമ്പസുകൾ കേന്ദ്രീകരിച്ച് നടത്തിയ ബാഡ്ജ് വിതരണത്തെ തെറ്റായ രീതിയിൽ പ്രചരിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് ക്യാമ്പസ് ഫ്രണ്ടും തിരിച്ചടിച്ചിരുന്നു.