കൊച്ചി: നടൻ ദിലീപിൻറെ മൊബൈൽ ഫോണുകൾ സർവീസ് ചെയ്തിരുന്ന യുവാവ് കാറപകടത്തിൽ മരിച്ചതിനെക്കുറിച്ച് പുനരന്വേഷണം ആവശ്യപ്പെട്ട് യുവാവിൻറെ ബന്ധുക്കൾ. 2020 ഓഗസ്റ്റ് 30 നാണ് കോടകര സ്വദേശി സലീഷ് എന്ന യുവാവ് അങ്കമാലി ടെൽക്കിന് സമീപം ഉണ്ടായ റോഡപടകത്തിൽ മരിച്ചത്. കാർ റോഡരികിലെ തൂണിൽ ഇടിച്ചായിരുന്നു അപകടം. സലീഷ് കൊച്ചിയിൽ മൊബൈൽ സർവീസ് കട നത്തിയിരുന്നു. ദീലീപിൻറെ ഫോണുകൾ സർവീസ് ചെയ്തിരുന്നത് സലീഷാണ്. മരണത്തിന് പിന്നിൽ ദുരൂഹതകളുണ്ടെന്ന് സംവിധായകൻ ബൈജു കൊട്ടാരക്കര ഉൾപ്പെടെ ആരോപണം ഉന്നയിച്ചതിനെ തുടർന്നാണ് ബന്ധുക്കൾ അങ്കമാലി പൊലീസിന് പരാതി നൽകിയത്.
ഇതിനിടെ, ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട ഏഴ് മൊബൈൽ ഫോണുകളിൽ ആറെണ്ണം ദീലീപ് അടക്കമുള്ള പ്രതികൾ ഹൈക്കോടതിക്ക് കൈമാറി. ദിലീപിൻറെ മൂന്നും സഹോദരൻറെ രണ്ടും ബന്ധു അപ്പു എന്ന കൃഷ്ണപ്രസാദിൻറെ ഒരു ഫോണുമാണ് കോടതിക്ക് ഹാജരാക്കിയത്. ഈ ഫോണുകൾ ഫോറൻസ്റ്റിക് പരിശോധനയ്ക്ക് അയക്കുന്നത് സംബന്ധിച്ച് ഉച്ചയ്ക്ക് ഹൈക്കോടതി തീരുമാനമെടുക്കും. ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട നാലാമത്തെ ഫോൺ താൻ ഉപയോഗിക്കുന്നതല്ലെന്നാണ് ദീലീപിൻറെ നിലപാടെങ്കിലും ഈ ഫോൺ ഉപയോഗിച്ചിരുന്നതിൻറെ തെളിവുകൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.
കേരളത്തിലെ പൊലീസിന് കീഴിലുള്ള ഏജൻസികളിൽ ഫോൺ പരിശോധനയ്ക്ക് വിടരുതെന്നാണ് ദിലീപിൻറെ ആവശ്യം. ഫോണിൽ കൃത്രിമം നടത്തുമെന്നാണ് ദിലീപിൻറെ വാദം. എന്നാൽ ഫോൺ എവിടെ പരിശോധിക്കണമെന്ന് തീരുമാനിക്കാൻ പ്രതിക്ക് അവകാശില്ലെന്ന് പ്രോസിക്യൂഷനും ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര സർക്കാരിൻറെ അക്രഡിറ്റേഷനുള്ള ഏജൻസികളിൽ മാത്രമേ പരിശോധിക്കാന് കഴിയു എന്ന കഴിഞ്ഞ സിറ്റിംഗിനെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതേസമയം ദിലീപ് ഉപയോഗിച്ചതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയ നാലാമത്തെ ഫോണ് സംബന്ധിച്ച ചിത്രം വ്യക്തമായിട്ടില്ല. ഫോണിൻറെ ഇ എം ഐ ഇ നമ്പർ സഹിതം അന്വേഷണ സംഘം ഹൈക്കോടതിക്ക് കൈമാറിയിരുന്നു. തനിക്ക് ഇങ്ങിനെയൊരു ഫോണില്ലെന്നാണ് ദിലീപിൻറെ വാദം. എന്നാൽ, ഇത് കളവാണെന്ന് ക്രൈംബ്രാഞ്ച് പറയുന്നു.
ദിലീപ് ഉൾപ്പെടെ എല്ലാ പ്രതികളും ഉപോയഗിച്ചിരുന്ന ഫോണുകളുടെയും സിം നമ്പറുകളുടെയും വിവരങ്ങൽ അന്വേഷണ സംഘം നേരത്തെ തന്നെ ശേഖരിച്ചിരുന്നു. ദിലീപ് ഇല്ലെന്ന് പറയുന്ന നാലാമത്ത ഫോണിൽ ദിലീപിന്റെ പേരിലുള്ള സിം കാർഡ് ഉപയോഗിച്ചിട്ടുണ്ട്. അഞ്ച് ദിവസം ഈ ഫോൺ ഉപയോഗിച്ചിട്ടുണ്ടെന്നും ഫോൺവിളികളുടെ വിശദാംശങ്ങൽ ശേഖരിച്ചു കഴിഞ്ഞെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. ഒന്നിൽ കൂടുതൽ സിം കാർഡുകൾ ഈ ഫോണിൽ ഉപയോഗിച്ചിരിക്കാമെന്നും അന്വേഷണ സംഘം കരുതുന്നു. ഈ ഫോണിനെകുറിച്ച ലഭ്യമായ വിവരങ്ങൾ ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിക്കും.