തിരുവനന്തപുരം: ഗുരുതര രോഗമുള്ളവർക്ക് കോവിഡ് പോസിറ്റീവ് ആണെങ്കിലും ചികിത്സ നിഷേധിച്ചാൽ കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം. കോവിഡ് അവലോകനയോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകിയത്.

 

ഇത് സംസ്‌ഥാനത്തെ എല്ലാ സർക്കാർ സ്വകാര്യ ആശുപത്രികൾക്കും ബാധകമാണ്. ഫെബ്രുവരി ആറ് (ഞായറാഴ്ച) അവശ്യ സർവീസുകൾ മാത്രമേ അനുവദിക്കുകയുള്ളൂ. സംസ്‌ഥാനത്ത് കോവിഡ് വ്യാപനത്തിൽ നേരിയ കുറവ് അനുഭവപ്പെടുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

 

ആദ്യഘട്ടത്തിൽ കോവിഡ് വ്യാപനം വർധിച്ചു നിന്ന തിരുവനന്തപുരം, വയനാട്, കാസർകോട് ജില്ലകളിൽ വ്യാപനം കുറഞ്ഞിട്ടുണ്ട്. ആശുപത്രികളിലും ഐ.സി.യുവിലും പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കണക്കിലെടുക്കുമ്പോൾ സ്‌ഥിതിഗതികൾ നിയന്ത്രണത്തിലാണ്.

 

എ, ബി, സി കാറ്റഗറി അടിസ്ഥാനമാക്കി ജില്ലാടിസ്ഥാനത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരും. സംസ്‌ഥാനത്തെ രണ്ടാം ഡോസ് വാക്‌സിനേഷൻ 84 ശതമാനവും കുട്ടികളുടെ വാക്‌സിനേഷൻ 71 ശതമാനവും പൂർത്തീകരിച്ചു. വാക്‌സിനേഷൻ ത്വരിതപ്പെടുത്താൻ ആരോഗ്യ വകുപ്പിനോട് മുഖ്യമന്ത്രി നിർദേശിച്ചു.

 

കോവിഡ് മരണ ധനസഹായത്തിനായി ലഭിച്ച 45,000 അപേക്ഷകളിൽ 40,410 പേർക്ക് ധനസഹായം നൽകി. 11 ലക്ഷത്തോളം പേർ നിലവിൽ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിൽ കോവിഡ് നിയന്ത്രണ പ്രവർത്തനങ്ങളിൽ സജീവമാണ്. ആശുപത്രിയിലും ഐ.സി.യുവിലും പ്രവേശിപ്പിക്കുന്നവരുടെ കണക്കുകൾ പരിശോധിച്ച് ആവശ്യമായ നടപടികൾ ഏകോപിപ്പിക്കാൻ സംസ്‌ഥാന കോവിഡ് വാർ റൂമിന് മുഖ്യമന്ത്രി നിർദേശം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here