ദുബൈ: യു.എ.ഇയും ഇന്ത്യയും തമ്മിലുള്ള വാണിജ്യ സഹകരണം മുൻ വർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ ശക്തിപ്പെട്ടതായി യു.എ.ഇ സാമ്പത്തിക വകുപ്പ് മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മാരി. ഔദ്യോഗിക സന്ദർശനത്തിനായി യു.എ.ഇയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനുമായി ​ചൊവ്വാഴ്ച ദുബൈയിൽ നടത്തിയ കൂടിക്കാഴ്ചക്കിടെയായിരുന്നു യു.എ.ഇ മന്ത്രിയുടെ വാക്കുകൾ.

കോവിഡ് വെല്ലുവിളികളെ യു.എ.ഇ അതിജീവിച്ചിരിക്കുകയാണ്. വാണിജ്യ വ്യവസായ മേഖലകളിൽ നൂതനമായ പദ്ധതികളാണ് യു.എ.ഇ ആവിഷ്കരിച്ചു കൊണ്ടിരിക്കുന്നത്. നൂറു ശതമാനം ഉടമസ്ഥാവകാശം നൽകുന്ന നിയമം, ചെക്ക് ക്രിമിനൽ കുറ്റമല്ലാതാക്കിയ ഭേദഗതി, ദീർഘകാല വിസ മുതലായവ യു.എ.ഇയെ ഏറ്റവും മികച്ച വ്യവസായ സൗഹൃദ രാജ്യങ്ങളിൽ ഒന്നാക്കി മാറ്റിയിട്ടുണ്ട്. യു.എ.ഇ യിൽ പുതുതായി രണ്ട് ലക്ഷത്തോളം പുതിയ തൊഴിലുകളാണ് സൃഷ്ടിക്കപ്പെടാൻ പോകുന്നത്. മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർക്ക് ഇത് ഏറെ ഗുണംചെയ്യുമെന്നും യു.എ.ഇ മന്ത്രി പറഞ്ഞു.

ഊഷ്മളമായ സ്വീകരണമാണ് മുഖ്യമന്ത്രിക്ക് യു.എ.ഇ സാമ്പത്തിക വകുപ്പ് മന്ത്രി നൽകിയത്. കൂടിക്കാഴ്‌ചക്കെത്തിയ മുഖ്യമന്ത്രി, യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ, നോർക്ക വൈസ് ചെയർമാനും അബുദാബി ചേംബർ വൈസ് ചെയർമാനുമായ എം.എ. യൂസഫലി, മിർ മുഹമ്മദ് ഐ.എ.എസ്‌ ഉൾപ്പെടെയുള്ളവരെ സ്വീകരിക്കാൻ യു.എ.ഇ മന്ത്രിയും മറ്റ്‌ ഉന്നത ഉദ്യോഗസ്ഥരും നേരിട്ടെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here