തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിനായി പ്രചരണത്തിനിറങ്ങുമെന്ന  കെ വി തോമസിൻറെ പ്രഖ്യാപനത്തിൽ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആൻറണി. കെ വി തോമസിൻറെ നിലപാട് മാറ്റം എൽഡിഎഫിന് ഗുണം ചെയ്യില്ലെന്ന് അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് ആണെന്ന് ഇപ്പോഴും പറയുകയും എൽഡിഎഫ് സ്ഥാനാർഥിക്ക് വേണ്ടി വോട്ട് അഭ്യർത്ഥിക്കുകയും ചെയ്യുന്ന സ്വഭാവം തൃക്കാക്കരക്കാർ സ്വീകരിക്കില്ല. മലയാളികൾ നേരെ വാ നേരെ പോ എന്ന സ്വഭാവം ഉള്ളവരാണ്. ഒരിടത്ത് നിൽക്കുകയും മറ്റൊരാൾക്ക് വേണ്ടി വോട്ട് പിടിക്കുകയും ചെയ്യുന്നത് സാധാരണ ഒരു മനുഷ്യൻ അംഗീകരിക്കില്ലെന്നും എ കെ ആൻറണി പറഞ്ഞു.

കെ വി തോമസിൻറെ നിലപാട് ഇടതുപക്ഷത്തിന് ഗുണം ചെയ്യില്ല എന്ന് മാത്രമല്ല ഒരുപക്ഷേ ദോഷം ചെയ്യുമെന്നും എ കെ ആൻറണി പറഞ്ഞു. തൃക്കാക്കരയിൽ ഇടതുമുന്നണിയ്ക്ക് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് കെ വി തോമസ് ഇന്ന് രാവിലെയായിരുന്നു പ്രഖ്യാപിച്ചത്. എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫിനു വേണ്ടി പ്രചാരണത്തിനിറങ്ങും. നാളെ മുഖ്യമന്ത്രിയ്‌ക്കൊപ്പം എൽഡിഎഫ് കൺവെൻഷനിൽ പങ്കെടുക്കുമെന്നും കെ വി തോമസ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ തന്നെ കെവി തോമസിനെ തള്ളി നിരവധി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു.

കെ വി തോമസ് ഇപ്പോൾ കോൺഗ്രസിലുണ്ടെന്ന് കരുതുന്നില്ലെന്നായിരുന്നു കെ പി സി സി പ്രസിഡൻറ് കെ സുധാകരൻറെ പ്രതികരണം. നമ്മുടെ മുന്നിൽ അദ്ദേഹമില്ല. കോൺഗ്രസിൽ ഇന്ന് കെ വി തോമസ് ഇല്ല. അത് ഞങ്ങൾ പരസ്യമായി പ്രഖ്യാപിച്ചു. പുറത്താക്കാനുള്ള പ്രാധാന്യം പോലും തോമസിന് നൽകിയിട്ടില്ലെന്നും സുധാകരൻ പറഞ്ഞിരുന്നു

അതേസമയം കെ വി തോമസിൻറെ നിലപാട് സ്വാഗതം ചെയ്ത് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തെത്തി. കെ വി തോമസ് അനുഭവസമ്പത്തുള്ള നേതാവാണ്. കെ.വി തോമസിൻറെ കാര്യത്തിൽ കോൺഗ്രസ് എന്ത് ചെയുന്നുവെന്ന് നോക്കട്ടെ. ആര് താൽപര്യം പ്രകടിപ്പിച്ചാലും പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുമെന്നായിരുന്നു യെച്ചൂരിയുടെ പ്രതികരണം.

 
 

LEAVE A REPLY

Please enter your comment!
Please enter your name here