കാസർഗോഡ്: പ്രവാസിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഘത്തിലെ ചിലർ രാജ്യം വിട്ടതായി റിപ്പോർട്ട്. സംഘത്തിലെ പ്രധാനി റയീസും ഷാഫിയും യുഎഇയിലേക്ക് കടന്നതായാണ് വിവരം. വിദേശത്തുനിന്നും എത്തിയ കാസർഗോഡ് സ്വദേശി മുഗുവിൽ അബൂബക്കർ സിദ്ധിഖാണ് ഞായറാഴ്ച കൊല്ലപ്പെട്ടത്.
തിങ്കളാഴ്ച ബംഗളൂരു വഴി റയീസ് ദുബായിലെത്തിയതായാണ് വിവരം. അതേസമയം ഷാഫി ഏത് രീതിയിലാണ് യുഎയിലെത്തിയതെന്ന് വ്യക്തമല്ല.
അതേസമയം കേസിലെ എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞെന്ന് എസ്പി വൈഭവ് സക്സേന പറഞ്ഞു. ക്വട്ടേഷനെടുത്ത ഒരു പ്രതിയുടെ വീട്ടിൽനിന്ന് നാലര ലക്ഷം പിടിച്ചു. രണ്ട് പ്രതികളുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും എസ്പി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് അബൂബക്കർ ദുബായില്‍ നിന്ന് നാട്ടിലെത്തിയത്. അന്നു തന്നെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഇയാളെ രണ്ട് പേര് ചേര്‍ന്ന് തട്ടിക്കൊണ്ടുപോവുകയായിരുന്നു. പിന്നീട് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഇയാള്‍ മരിച്ചിരുന്നു. കേസില്‍ അഞ്ചു പേര് പോലീസ് കസ്റ്റഡിയിലുണ്ടെന്നാണ് വിവരം.