![jpg](https://i0.wp.com/keralatimes.com/wp-content/uploads/2022/09/jpg.webp?resize=696%2C392&ssl=1)
തിരുവനന്തപുരം: സര്‍ക്കാരിനെതിരെ അസാധാരണ നീക്കവുമായി ഗവര്‍ണറുടെ വാര്‍ത്താസമ്മേളനം രാജ്ഭവനില്‍. തനിക്കെതിരെ ചരിത്ര കോണ്‍ഗ്രസില്‍ ഉണ്ടായത് ഏഴ് വർഷം വരെ കുറ്റം കിട്ടാവുന്ന കുറ്റമാണെന്നും ഗവർണറുടെയും രാഷ്ട്രപതിയുടെയും ജോലി ചെയ്യുന്നത് തടയുന്നത് ഐപിസി 124 പ്രകാരം കുറ്റകരമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. തനിക്കെതിരെ കയ്യേറ്റശ്രമം ഉണ്ടായത് പൊലീസിന്‍റെ സാന്നിധ്യത്തിലാണ്. പൊലീസാണ് കയ്യേറ്റമുണ്ടായപ്പോള്‍ എന്നെ രക്ഷിച്ചത്. പൊലീസിനെ തടയുന്നത് ദൃശ്യങ്ങളിലുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള ആളാണ് ഈ നീക്കങ്ങള്‍ക്ക് പിന്നിലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.
ഗവർണർക്കെതിരെ ഉണ്ടാകുന്ന പ്രതിഷേധങ്ങളിലെ നിയമനടപടി വിശദീകരിച്ചുകൊണ്ടായിരുന്നു വാര്‍ത്താസമ്മേളനത്തിന്‍റെ തുടക്കം. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുന്നതിന് മുന്‍പ് വീഡിയോ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചു. ഇത് രാജ്ഭവന്‍ നിര്‍മ്മിച്ച വീഡിയോ അല്ലെന്നും പിആര്‍ഡി, വിവിധ മാധ്യമങ്ങള്‍ എന്നിവയില്‍ നിന്നുള്ളതാണെന്നും പറഞ്ഞുകൊണ്ടാണ് ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചത്.
ഗവർണറുടെ പരിപാടിക്ക് മുന്‍കൂർ അനുമതി ആവശ്യമാണ്. ലിസ്റ്റ് പ്രകാരം ഇര്‍ഫാന്‍ ഹബീബിന് മൂന്ന് മിനിറ്റേ സംസാരിക്കാന്‍ അനുമതി ഉണ്ടായിരുന്നുള്ളൂ. അര മണിക്കൂറിലധികം ഇര്‍ഫാന്‍ ഹബീബ് സംസാരിച്ചുവെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.