കൊല്ലം: ഭർത്താവ് കൊടിയ പീഡനത്തിനിരയാക്കിയിരുന്നതായി ആത്മഹത്യ ചെയ്ത അഭിഭാഷക ഐശ്വര്യയുടെ (26) ഡയറിക്കുറിപ്പ്. ഇട്ടിവ തുടയന്നൂർ മംഗലത്ത് വീട്ടിൽ ഐശ്വര്യ ഉണ്ണിത്താന്‍ മരിച്ച കേസിൽ ഭര്‍ത്താവ് കണ്ണന്‍ നായരെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ഇതിനു പിന്നാലെയാണ് നിരന്തരം പീഡിപ്പിക്കപ്പെട്ടുവെന്ന് വെളിപ്പെടുത്തുന്ന ഐശ്വര്യയുടെ ഡയറിക്കുറിപ്പുകൾ പുറത്തുവന്നത്.

കഴിഞ്ഞദിവസമാണ് ചടയമംഗലം പൊലീസ് ഐശ്വര്യയുടെ ഡയറിക്കുറിപ്പ് കണ്ടെടുത്തത്. കണ്ണന്‍ അത്രയ്ക്ക് ദ്രോഹിക്കുന്നുണ്ടെന്ന് ഡയറിക്കുറിപ്പിൽ പറയുന്നു. ‘‘മാനസികമായി അത്രത്തോളമാണ് ഉപദ്രവിക്കുന്നത്. അയാള്‍ക്ക് അയാളെ മാത്രമാണ് ഇഷ്ടം. വേറെയാരെയും ഇഷ്ടമല്ല. ആരുടെയും മനസ്സ് അയാള്‍ക്ക് മനസ്സിലാകില്ല. താലി പൊട്ടിച്ചെറിഞ്ഞു. പുച്ഛം തോന്നും, ചില സമയത്തുള്ള പെരുമാറ്റം. അയാള്‍ക്ക് അയാളുടേതായ ധാരണയുണ്ട്. മറ്റാര്‍ക്കും ഈ ഗതി വരുത്തരുത്. എന്റെ മരണത്തിന് കാരണം ഭര്‍ത്താവാണ്. എനിക്ക് എന്തു സംഭവിച്ചാലും ഉത്തരവാദി ഭര്‍ത്താവ് കണ്ണനാണ്’’– ഡയറിക്കുറിപ്പില്‍ പറയുന്നു.

ചായയ്ക്ക് കടുപ്പം കൂടിയതിന്റെ പേരില്‍ ഗ്ലാസ് എറിഞ്ഞ് പൊട്ടിക്കുകയും ഐശ്വര്യയെ മര്‍ദിക്കുകയും ചെയ്തുവെന്ന് അമ്മയും ആരോപിച്ചിരുന്നു. കഴിഞ്ഞമാസം പതിനഞ്ചിനാണ് ഭര്‍തൃഗൃഹമായ ചടയമംഗലം മേടയിൽ വീട്ടിലെ കിടപ്പുമുറിയില്‍ ഐശ്വര്യ തൂങ്ങിമരിച്ചത്. ഒളിവില്‍പോയ കണ്ണൻ നായരെ നീണ്ട തിരച്ചിലിനൊടുവിലാണ് ചടയമംഗലം പൊലീസ് പിടികൂടിയത്. മൂന്നുവര്‍ഷം മുന്‍‌പായിരുന്നു ഐശ്വര്യയുടെ വിവാഹം.

ശാരീരിക ഉപദ്രവത്തെ തുടർന്ന് ഐശ്വര്യയും ഭർത്താവും ഇടയ്ക്ക് അകന്നു താമസിച്ചിരുന്നു. പിന്നീട് ഇവർക്ക് കൗണ്‍സിലിങ് നല്‍കിയിരുന്നുവെന്ന് ഐശ്വര്യയുടെ സഹോദരന്‍ പറഞ്ഞു. അഭിഭാഷകനാണെന്നാണ് ഇയാൾ മറ്റുള്ളവരോട് പറഞ്ഞിരുന്നത്. എന്നാൽ പഠനം പൂർത്തിയാക്കുകയോ, അഭിഭാഷകനായി എൻറോൾ ചെയ്യുകയോ ചെയ്തില്ലെന്നാണു നാട്ടുകാർ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here