സ്വന്തം ലേഖകൻ
തൃശ്ശൂർ: ഇന്ത്യയുടെ ബഹുസ്വരതയും നാനാത്വത്തിൽ ഏകത്വവും സംരക്ഷിക്കപ്പെടുന്നതിൽ വിവർത്തന സാഹിത്യകാരന്മാരുടെ പങ്ക് വിലമതിക്കാനാവാത്തതാണെന്ന് പ്രശസ്ത ഇംഗ്ലീഷ് എഴുത്തുകാരനും വിവർത്തകനും ഭാഷാ പണ്ഡിതനുമായ രൺജിത്ത് ഹൊസ്‌കൊട്ടേ അഭിപ്രായപ്പെട്ടു. സാഹിത്യത്തിലും ഭാഷയിലും ഇത്രയും വൈവിദ്ധ്യങ്ങളുള്ള മറ്റൊരു രാജ്യമില്ല. ഓരോ സംസ്‌കാരത്തെയും സാഹിത്യത്തെയും ലോകത്തിനു മുന്നിൽ എത്തിക്കുന്നത് വിവർത്തകരാണെന്നും അതിനാൽ അവർ ഭാഷയക്കും സമൂഹത്തിനും ചെയ്യുന്ന സംഭാവനകൾ എന്നും ഏറെ വിലമതിക്കപ്പെടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
2021 ലെ വിവർത്തന സാഹിത്യ അവാർഡ് ദാനചടങ്ങിൽ മുഖ്യാതിഥിയായിയിരുന്നു രൺജിത്ത് ഹൊസ്‌കോട്ടെ.
അവാർഡുകൾ മഹാശ്വേതാ ദേവിയുടെ ഓപ്പറേഷൻ ഭാഷായി ടുഡു എന്ന നോവലിന്റെ മലയാളം പരിഭാഷ നിർവ്വഹിച്ച സുനിൽ ഞാളിയത്തിനാണ് മലയാളവിഭാഗത്തിൽ അവാർഡ്. ബെന്യാമിന്റെ ആടു ജീവിതം ഒഡിയ ഭാഷയിലേക്ക് വിവർത്തനം ചെയ്ത ഗൗരഹരി ദാസ് എന്നിവടക്കം വിവിധ ഭാഷകളിലെ 24 വിവർത്തക സാഹിത്യകാരന്മാർ തൃശ്ശൂർ സംഗീതനാടക അക്കാദമി ഹാളിൽ നടന്ന ചടങ്ങിൽ അവാർഡുകൾ ഏറ്റുവാങ്ങി. അവാർഡുകൾ കേന്ദ്രസാഹിത്യ അക്കാദമി ചെയർമാൻ ചന്ദ്രശേഖര കമ്പാർ വിതരണം ചെയ്തു.
അക്കാദമി വൈസ് പ്രസിഡന്റ് മാധവ കൗഷിക് , അക്കാദമി സെക്രട്ടറി കെ ശ്രീനിവാസ റാവു എന്നിവർ പ്രസംഗിച്ചു.
പൊരി ഹൊളിയോയ്ദരി ( അസം), നീതാ സെൻ സമർത്ഥ് (ബംഗാളി), ഇന്ദിര ബോറോ (ബോഡോ), നീലം സരിൻ ( ദോഗ്രി), ഷാൻത ഗോഗലെ (ഇംഗ്ലീഷ്), സോനൽ പരീഖ് ( ഗുജറാത്ത്), ധാരകേന്ദ്ര കുർകുറി (ഹിന്ദി), ഗുരുലിംഗ് കാപ്‌സേ (കന്നട), പിയാറെ ഹതാഷ് ( കശ്മിര), ഗീതാ ഷേണായ് (കൊങ്കിണി), ശിഖ ഗോയൽ (മൈഥിലി), എം എം അഹമ്മദ് ( മണിരപൂരി), കുമാർ നവാതെ (മറാത്തി), സന്ജിബ് ഉപാഥ്യായ (നേപ്പാളി), ഭജാൻബിർ സിംഗ് ( പഞ്ചാബ്), സഞ്ചയ് പുരോഹിത് (രാജസ്ഥാൻ), പി ഗണേഷ് ,ശശി കിരൺ ബി എൻ ( സംസ്‌കൃതം), ദമയന്തി ബിശ്ര (സെൻതാലി), മീനാ ഗോപെ രൂപചന്ദാനി (സിന്ധി), മാലൻ വി ( തമിഴ്), കാകർല സജയ (തെലുങ്ക്), അർജുമന്ത് ആര (ഉറുദു) എന്നിവർക്കാണ് കേന്ദ്രസാഹിത്യ അക്കാദമിയുടെ അവാർഡുകൾ വിതരണം ചെയ്തത്.
ഒക്ടോബർ ഒന്നിന് കേരള സാഹിത്യ അക്കാദമി ഹാളിൽ ട്രാസിലേറ്റേഴ്‌സ് മീറ്റ് നടക്കും. ചടങ്ങിൽ അവാർഡ് ജേതാക്കൾ തങ്ങളുടെ വിവർത്തനാനുഭവങ്ങൾ പങ്കുവെക്കും. മാധവ് കൗഷിക് ചടങ്ങിൽ മുഖ്യാതിഥിയാവും.
അമ്പതിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് അവാർഡ്.