മൂന്നാര്‍: ആത്മഹത്യയ്‌ക്കു തയാറെടുത്ത്‌ ജലാശയത്തില്‍ ചാടിയ അധ്യാപകന്‍ ശ്രമം ഉപേക്ഷിച്ച്‌ തിരികെ കയറിയശേഷം വീണ്ടും ചാടി മരിച്ചു. മൂന്നാര്‍ ചൊക്കനാട്‌ സൗത്ത്‌ ഡിവിഷനില്‍ ഗണേഷനാ(50)ണ്‌ ഇന്നലെ ഉച്ചയോടെ ഹെഡ്‌ വര്‍ക്‌സ്‌ ജലാശയത്തില്‍ ചാടി ജീവനൊടുക്കിയത്‌. ചൊക്കനാട്‌ സൗത്ത്‌ എ.എല്‍.പി. സ്‌കൂളിലെ അധ്യാപകനാണ്‌ ഗണേഷന്‍.

ഉച്ചയോടെ സ്‌കൂളില്‍നിന്നു ബൈക്കിലെത്തിയ ഇദ്ദേഹം ജലാശയത്തിനു സമീപത്തെ തിട്ടയില്‍ വാഹനം നിര്‍ത്തിയശേഷം വെള്ളത്തിലേക്ക്‌ എടുത്തു ചാടുകയായിരുന്നു. പിന്നീട്‌ നീന്തി കരയ്‌ക്കു കയറാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതേസമയം അതുവഴി പോവുകയായിരുന്ന ഓട്ടോ ഡ്രൈവര്‍ രമേശന്‍ ജലാശയത്തിലൂടെ ആരോ നീന്തിവരുന്നത്‌ കണ്ട്‌ ഓട്ടോ നിര്‍ത്തി.

തുടര്‍ന്ന്‌ ഇയാളുടെ സഹായത്തോടെ ഗണേഷന്‍ കരയ്‌ക്കു കയറി. എന്നാല്‍ ഉടന്‍തന്നെ ഗണേഷന്‍ വീണ്ടും ജലാശയത്തിലേക്കു എടുത്തു ചാടുകയായിരുന്നു. തുടര്‍ന്ന്‌ ഓട്ടോ ഡ്രൈവര്‍ വിളിച്ചു പറഞ്ഞതനുസരിച്ച്‌ പോലീസും അഗ്‌നിരക്ഷാ സേനയുമെത്തി ഗണേഷനെ കരയ്‌ക്കെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. കുറച്ച്‌ മാസങ്ങള്‍ക്ക്‌ മുമ്പ്‌ ഇദ്ദേഹത്തിന്റെ അമ്മ മുത്തുമാരി ജലാശയത്തില്‍ വീണെങ്കിലും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഭാര്യ: ജ്യോതി. മക്കള്‍: ലോഗേശ്വരന്‍, അക്ഷശ്രീ.

LEAVE A REPLY

Please enter your comment!
Please enter your name here