കൊല്ലം∙ പരവൂർ പുറ്റിങ്ങൽ ദേവീക്ഷേത്രത്തിലുണ്ടായ വെടിക്കെട്ടപകടത്തിന്റെ പൂർണ ഉത്തരവാദിത്തം പൊലീസിനാണെന്ന് ജില്ലാ കലക്ടർ എ.ഷൈനാമോൾ. വെടിക്കെട്ട് നടത്തരുതെന്ന ഉത്തരവ് നടപ്പിലാക്കാൻ പൊലീസിന് കഴിഞ്ഞില്ല. റവന്യുമന്ത്രിക്ക് നൽകിയ റിപ്പോർട്ടിലാണ് ഗുരുതര പരാമർശങ്ങളുള്ളത്. റിപ്പോർട്ട് മന്ത്രിസഭാ യോഗം ചർച്ച ചെയ്യും.
അതേസമയം, ജില്ലാ കലക്ടർ എ.ഷൈനാമോളുടെ പരസ്യപ്രസ്താവനയിൽ പൊലീസ് തലപ്പത്തുള്ളവർക്ക് അമർഷം. സ്വന്തം വീഴ്ച മറച്ചുവയ്ക്കുന്നതിനാണ് കമ്മീഷണറെ കുറ്റപ്പെടുത്തുന്നത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ആനുകൂല്യം ഷൈനമോൾ മുതലാക്കുന്നു. പൊലീസിന്റെ അതൃപ്തി ആഭ്യന്തരവകുപ്പിനെ അറിയിച്ചു. കലക്ടറുടേത് ആക്രമണമാണ് പ്രതിരോധം എന്ന സമീപനമാണെന്നും വിമർശിക്കുന്നു.
പരവൂർ വെടിക്കെട്ട് ദുരന്തത്തിൽ കൊല്ലം സിറ്റി പൊലീസ് കമ്മിഷണർക്കെതിരെ ജില്ലാ കലക്ടർ എ.ഷൈനമോൾ രംഗത്തെത്തിയിരുന്നു. വെടിക്കെട്ടിന് വാക്കാൽ അനുമതികിട്ടിയെന്ന് സംഘാടകർ പറഞ്ഞെന്ന വാദം അംഗീകരിച്ച പൊലീസ് നടപടി അപക്വമാണ്. പൊലീസ് സ്ഥലത്തുണ്ടായിരുന്നിട്ടും വെടിക്കെട്ട് തടഞ്ഞില്ലെന്നും കലക്ടർ ആരോപിച്ചിരുന്നു.