ന്യൂഡൽഹി: രാജീവ് ഗാന്ധി ഫൗണ്ടേഷൻ ചെെനീസ് എംബസിയിൽ നിന്നും ഇസ്ലാമിക പ്രഭാഷകൻ സാകിർ നായികിൽ നിന്നും പണം കെെപറ്റിയെന്ന ഗുരുതര ആരോപണവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അതിനാലാണ് രാജിവ് ഗാന്ധി ഫൗണ്ടേഷന്റെ രജിസ്ട്രേഷൻ റദ്ദാക്കിയതെന്ന് അദ്ദേഹം അറിയിച്ചു.
വിദേശ സംഭാവനകൾ സ്വീകരിക്കുന്നതിനുള്ള ലെെസൻസ് റദ്ദാക്കിയതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഒഴിവാക്കാനാണ് പാർലമെന്റിൽ കോൺഗ്രസ് അതിർത്തി വിഷയം ഉന്നയിക്കുന്നതെന്നും അമിത് ഷാ ആരോപിച്ചു. ചെെന അതിർത്തിയിലെ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് ലോക്സഭയിൽ ഇന്ന് സർക്കാരിനെതിരെ കോൺഗ്രസ് രൂക്ഷ വിമർശനം നടത്തിയിരുന്നു.
അരുണാചൽ പ്രദേശിലെ യഥാർത്ഥ നിയന്ത്രണരേഖയിലെ തവാങ് സെക്ടറിൽ ഇന്ത്യ – ചെെന സെെനികർ തമ്മിൽ കഴിഞ്ഞ ദിവസമുണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണിത്. ഇതിന് പിന്നാലെ പാർലമെന്റിന് പുറത്ത് മാദ്ധ്യമങ്ങളെ കണ്ട അമിത് ഷാ കോൺഗ്രസിനെതിരെ ആരോപണം മുന്നെയിക്കുകയായിരുന്നു.
രാജീവ് ഗാന്ധി ഫൗണ്ടേഷൻ 1.35 കോടി രൂപ ചെെനീസ് എംബസിയിൽ നിന്ന് കെെപ്പറ്റിയെന്നും ഇത് വിദേശ സംഭാവന നിയന്ത്രണ നിയമം ലംഘിച്ചുകൊണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് അവരുടെ രജിസ്ട്രേഷൻ റദ്ദാക്കിയതെന്നും ആഭ്യന്തരമന്ത്രി കൂട്ടിച്ചേർത്തു.
‘2005- 07’ കാലഘട്ടത്തിൽ ചെെനീസ് എംബസിയിൽ നിന്ന് ഇത്തരത്തിൽ പണം രാജീവ് ഗാന്ധി ഫൗണ്ടേഷന് ലഭിച്ചോ എന്ന് കോൺഗ്രസ് വ്യക്തമാക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു. 2011 ജൂലായിൽ സാകിർ നായികിന്റെ സംഘടനയിൽ നിന്ന് അനുമതിയില്ലാതെ എഫ് സി ആർ എ അക്കൗണ്ടിൽ 50 ലക്ഷം രാജീവ് ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റിന് കിട്ടിയോ എന്ന് വിശദീകരിക്കാണമെന്നും പ്രസ്താവനയിൽ പറഞ്ഞു. ആവശ്യപ്പെട്ടു.