കോഴിക്കോട്: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് കോടികള്‍ തട്ടിയ കേസില്‍ മുന്‍ മാനേജര്‍ എംപി റിജില്‍ കസ്റ്റഡിയില്‍. മുക്കത്തുള്ള ഒരു ബന്ധുവീട്ടില്‍ നിന്ന് ജില്ലാ ക്രൈം ബ്രാഞ്ചാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. കഴിഞ്ഞ കുറച്ച് നാളുകളായി ഇയാള്‍ ഒളിവിലായിരുന്നു.

 

പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ലിങ്ക് റോഡ് ബ്രാഞ്ചിലെ വിവിധ അക്കൗണ്ടുകളില്‍ നിന്ന് 21.5 കോടിയോളം രൂപയുടെ തിരിമറി നടന്നതായാണ് ബാങ്കിന്റെ ഓഡിറ്റ് റിപ്പോര്‍ട്ട്. കോഴിക്കോട് കോര്‍പ്പറേഷന്റെ മാത്രം 10.62 കോടി രൂപ നഷ്ടപ്പെട്ടിട്ടുണ്ട്. കോര്‍പറേഷന്റെ അക്കൗണ്ടിന് പുറമെ സ്വകാര്യവ്യക്തികളുടെ അക്കൗണ്ടിലും തിരിമറി നടന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

 

സ്വകാര്യവ്യക്തികളുടെ ഒന്‍പത് അക്കൗണ്ടില്‍ നിന്നും കോര്‍പറേഷന്റെ എട്ട് അക്കൗണ്ടില്‍ നിന്നും പണം തട്ടിപ്പ് നടത്തിയിട്ടുണ്ട്. ചില അക്കൗണ്ടുകളിലേക്ക് പണം തിരിച്ച് നിക്ഷേപിച്ചിട്ടുമുണ്ട്.

 

സംഭവത്തില്‍ പഞ്ചാബ് നാഷണല്‍ ബാങ്ക് മാനേജര്‍ എം.പി റിജിലിന്റെ ആക്സിസ് ബാങ്ക് അക്കൗണ്ട് ക്രൈംബ്രാഞ്ച് പരിശോധിച്ചിരുന്നു. ഓണ്‍ലൈന്‍ റമ്മിക്ക് ഉള്‍പ്പെടെ ഈ അക്കൗണ്ടില്‍നിന്ന് പണമിടപാട് നടത്തിയതായി കണ്ടെത്തുകയും ചെയ്തു.

കഴിഞ്ഞ 29-ാം തിയതി മുതല്‍ റിജില്‍ ഒളിവിലായിരുന്നു. ഇയാള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നുവെങ്കിലും അത് കോഴിക്കോട് മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. തുടര്‍ന്ന് പോലീസ് തിരച്ചിലിലായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here