തിരുവനന്തപുരം: സോളാർ പീഡന പരാതിയിൽ കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാലിനും ക്ലീൻ ചിറ്റ്. കെ.സി. വേണുഗോപാൽ പീഡിപ്പിച്ചതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി സിബിഐ കോടതിയിൽ റിപ്പോർട്ട് നൽകി.
തിരുവനന്തപുരം സിജെഎം കോടതിയിലാണ് സിബിഐ അന്തിമ റിപ്പോർട്ട് നൽകിയത്. വേണുഗോപാൽ മൂന്നു തവണ പീഡിപ്പിച്ചെന്നായിരുന്നു പരാതി. പരാതിക്കാരിയുടെ ആരോപണങ്ങൾ വ്യാജമാണെന്ന് റിപ്പോർട്ടിൽ സിബിഐ പറയുന്നു.
മൂന്ന് തവണ മൂന്ന് സ്ഥലങ്ങളിൽ വേണുഗോപാൽ പീഡിപ്പിച്ചെന്നും അതിന് ശേഷം വൈദ്യസഹായം തേടി എന്നുമായിരുന്നു പരാതിക്കാരിയുടെ ആരോപണം. ഇക്കാര്യം സിബിഐ വിശദമായി അന്വേഷിച്ചു. എന്നാൽ പീഡന ആരോപണത്തിന് തെളിവ് കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
നേരത്തെ, കോൺഗ്രസ് നേതാക്കളായ ഹൈബി ഈഡൻ എംപി, അടൂർ പ്രകാശ് എംപി, എ.പി. അനിൽകുമാർ എന്നിവർക്കും സിബിഐ ക്ലീൻ ചിറ്റ് നൽകിയിരുന്നു.