രാജഭരണകാലത്താണു ദീര്‍ഘകാല പാട്ടത്തിന് ബ്രിട്ടീഷ് കമ്പനികള്‍ക്കും വിവിധ ഏജന്‍സികള്‍ക്കും സര്‍ക്കാര്‍ വനഭൂമി കൈമാറിയത്. പാട്ടകാലാവധി കഴിഞ്ഞ് വര്‍ഷങ്ങളായിട്ടും ഈ ഭൂമിയെപ്പറ്റി അധികൃതര്‍ അന്വേഷിക്കുകപോലും ചെയ്തിട്ടില്ല.
പത്തനംതിട്ട: ബഫര്‍ സോണിന്റെ പേരില്‍ മലയോരമേഖലയിലെ കര്‍ഷകര്‍ ആശങ്കയില്‍ കഴിയുമ്പോള്‍ വന്‍കിട കമ്പനികള്‍ കൈവശംവച്ചിരിക്കുന്നത് അരലക്ഷത്തിലേറെ ഹെക്ടര്‍ വനഭൂമി. ഹാരിസണ്‍ അടക്കമുള്ള വന്‍കിട കമ്പനികള്‍ക്കു പാട്ടത്തിനു നല്‍കിയ വനഭൂമി പാട്ടക്കാലാവധി കഴിഞ്ഞിട്ടും തിരികെ പിടിക്കാന്‍ വനംവകുപ്പ് നടപടി സ്വീകരിക്കുന്നില്ല.
55,678 ഹെക്ടറില്‍ (1,37,524 ഏക്കര്‍) അധികം വനഭൂമി വിവിധ സ്ഥാപനങ്ങള്‍ക്കു പാട്ടത്തിനു നല്‍കിയിട്ടുണ്ടെന്നു വനം വന്യജീവി സംരക്ഷണ വകുപ്പ് സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. വിവിധ ഡിവിഷനുകള്‍ തരം തിരിച്ചു വ്യക്തമായ റിപ്പോര്‍ട്ട് കൈമാറിയിട്ടു നാളുകള്‍ ഏറെയായെങ്കിലും ഭൂമി തിരികെ പിടിക്കാനോ അന്വേഷണം നടത്താനോ സര്‍ക്കാര്‍ തയാറായിട്ടില്ല.
രാജഭരണകാലത്താണു ദീര്‍ഘകാല പാട്ടത്തിന് ബ്രിട്ടീഷ് കമ്പനികള്‍ക്കും വിവിധ ഏജന്‍സികള്‍ക്കും സര്‍ക്കാര്‍ വനഭൂമി കൈമാറിയത്. പാട്ടകാലാവധി കഴിഞ്ഞ് വര്‍ഷങ്ങളായിട്ടും ഈ ഭൂമിയെപ്പറ്റി അധികൃതര്‍ അന്വേഷിക്കുകപോലും ചെയ്തിട്ടില്ല. സഹ്യസാനുക്കളില്‍ വന്‍കിട കമ്പനികള്‍ പാട്ടത്തിനെടുത്ത ഭൂമിയോടു ചേര്‍ന്നു കിടക്കുന്ന വനം, അനധികൃതമായി അവര്‍ വെട്ടിപ്പിടിച്ചതായി മുമ്പുതന്നെ കണ്ടെത്തിയിട്ടുണ്ട്.
ഈ ഭൂമി തിരിച്ചുപിടിക്കാനുള്ള ശ്രമംപോലും നടന്നിട്ടില്ല. 2018 മാര്‍ച്ച് 31 വരെയുള്ള കണക്കാണ് വനം വകുപ്പ് സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുന്നത്. പാട്ടഭൂമി സംബന്ധിച്ച കേസ് ഹൈക്കോടതിയില്‍ നടന്ന സമയം അതില്‍ കക്ഷിചേരാന്‍ പോലും തയാറാകാതിരുന്ന വനം വകുപ്പ് ഇപ്പോള്‍ മാത്രമാണു നഷ്ടപ്പെട്ട ഭൂമിയെപ്പറ്റി ബോധവാന്മാരാകുന്നത്.