സംസ്ഥാന ബജറ്റുമായി ബന്ധപെട്ട തിരക്കുകള്‍ ഉള്ളതിനാലാണ് പങ്കെടുക്കാതതെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് ഗവര്‍ണറുടെ രാജ്ഭവനിലെ ഔദ്യോഗിക വസതിയില്‍ എത്തി പങ്കെടുത്തു.
തിരുവനന്തപുരം : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ദ് ഖാന് സംഘടിപ്പിച്ച റിപ്പബ്ലിക്ക് ഡേ വിരുന്നില്‍ പങ്കെടുക്കാതെ ധനവകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍. സംസ്ഥാന ബജറ്റുമായി ബന്ധപെട്ട തിരക്കുകള്‍ ഉള്ളതിനാലാണ് പങ്കെടുക്കാതതെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് ഗവര്‍ണറുടെ രാജ്ഭവനിലെ ഔദ്യോഗിക വസതിയില്‍ എത്തി വിരുന്നില്‍ പങ്കെടുത്തു. സ്പീക്കര്‍ എ എന്‍ ഷംസീര്‍ ഭക്ഷ്യ മന്ത്രി ജി ആര് അനില്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. മറ്റ് മന്ത്രിമാരെല്ലാവരും വിവിധ ജില്ലകളിലായതിനാല്‍ അവര്‍ക്കും പങ്കെടുക്കാനായില്ല.
നേരത്തെ ഗവർണർ വിളിച്ച ക്രിസ്മസ് വിരുന്നിൽ പങ്കെടുക്കാതെ മുഖ്യമന്ത്രിയുൾപ്പെടെയുള്ള മന്ത്രിമാരെല്ലാം വിട്ടുനിന്നത് വാർത്തയായിരുന്നു. പിന്നീട് സർക്കാർ-ഗവർണർ പോരിലെ മഞ്ഞുരുകാൻ തുടങ്ങിയതോടെയാണ് ഇന്നലെ വൈകിട്ട് 6.30ന് ഗവർണറുടെ സായാഹ്ന വിരുന്നിൽ മുഖ്യമന്ത്രി എത്തിയത്. 2020 ൽ ആണ് അവസാനമായി അറ്റ് ഹോം നടന്നത്. നിയമ സഭയിലെ നയപ്രഖ്യാപന പ്രസംഗത്തിനുശേഷമാണ് മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കുമിടയിലെ മഞ്ഞുരുക്കം എന്നാണ് വിലയിരുത്തല്‍.
ജില്ലയില്‍ ഉണ്ടായിട്ടും ധനമന്ത്രി പങ്കെടുക്കാത്തത് ചര്‍ച്ചയായി. കഴിഞ്ഞ വര്‍ഷം ധനമന്ത്രിക്കെതിരെ അസാധാരണ നടപടിയുമായി ഗവര്‍ണ്ണര്‍ എത്തിയിരുന്നു. നിയമന അധികാരി എന്ന നിലയില്‍ മന്ത്രിയിലുള്ള പ്രീതി നഷ്ടപ്പെട്ടതിനാല്‍ ധനമന്ത്രിയെ പിന്‍വലിക്കണമെന്നായിരുന്നു ഗവര്‍ണ്ണര്‍ മുഖ്യമന്ത്രിക്കു നല്കിയ കത്തിലെ ആവശ്യം. എന്നാല്‍ ഗവര്‍ണ്ണറുടെ ആവശ്യത്തില്‍ കഴമ്പില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
കേരള സര്‍വ്വകലാശാലയിലെ ഒരു പരിപാടിക്കിടെ മന്ത്രി നടത്തിയ പ്രസംഗമാണ് ഗവര്‍ണ്ണറെ ചൊടിപ്പിച്ചത് . സത്യപ്രതിജ്ഞാ ലംഘനമാണ് മന്ത്രി നടത്തിയതെന്നായരുന്നു ഗവര്‍ണ്ണറുടെ വാദം. നമ്മുടെ രാജ്യത്തിന്റെ ഐക്യത്തെയും അഖണ്ഡതയെയും ദുര്‍ബലപെടുത്തുന്ന മന്ത്രിക്ക് എന്റെ പ്രീതിയില്ലെന്നും അദ്ദേഹത്തോടുള്ള പ്രീതി നഷ്ടമായെന്നുമായിരുന്നു ഗവര്‍ണറുടെ നിലപാട്. ഈ വിഷയം ഗൗരവത്തോടെ മനസിലാക്കുമെന്ന് വിശ്വസിക്കുന്നുവെന്നും ഭരണഘടനാനുസൃതമായ നടപടി ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു എന്നുമായിരുന്നു ഗവര്‍ണര്‍ മുഖ്യമന്ത്രിക്കയച്ച കത്തിന്റെ ഉള്ളടക്കം.