തിരുവനന്തപുരം: വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍സ് നിരക്ക് ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് പണിമുടക്ക് പ്രഖ്യാപിച്ച സ്വകാര്യ ബസുടമകളെ തള്ളി ഗതാഗതമന്ത്രി ആന്റണി രാജു. ബസുടമകളുടെ ആവശ്യം അന്യായമാണ്. കഴിഞ്ഞ വര്‍ഷം വിദ്യാര്‍ത്ഥികളുടെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചിരുന്നു. അതിനു ശേഷം ഡീസല്‍ വില വര്‍ധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ സമരത്തിന് ന്യായീകരണമില്ല. അനാവശ്യ ആവശ്യമുന്നയിച്ച് സര്‍ക്കാരിനെ സമ്മര്‍ദ്ദിലാക്കാനാണ് നീക്കം. അതില്‍ നിന്ന് ബസുടമകള്‍ പിന്മാറണമെന്നും ഗതാഗതമന്ത്രി പറഞ്ഞു.

ജൂണ്‍ ഏഴിന് പ്രഖ്യാപിച്ചിരിക്കുന്ന അനിശ്ചിത കാല സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് ബസുടമകള്‍. ഗതാഗതമന്ത്രിയെ കണ്ട് ബസുടമകള്‍ സമരത്തിന് നോട്ടീസ് നല്‍കി. വിദ്യാര്‍ത്ഥി യാത്രാ നിരക്ക് കൂട്ടണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും മന്ത്രി കൃത്യമായ മറുപടി നല്‍കിയില്ല. വിദ്യാര്‍ത്ഥി കണ്‍സഷ​ന്റെ പേരില്‍ കെഎസ്ആര്‍ടിസിക്ക് ഒരു വര്‍ഷത്തെ വാഹന നികുതി ഒഴിവാക്കി നല്‍കി. എന്നാല്‍ ഒരു ആനുകൂല്യവും സ്വകാര്യബസുടമകള്‍ക്ക് നല്‍കുന്നില്ലെന്നും അവര്‍ പറഞ്ഞൂ.

അതേസമയം, സംസ്ഥാനത്ത് എഐ ക്യാമറകള്‍ കണ്ടെത്തുന്ന നിയമലംഘനങ്ങളില്‍ ജൂണ്‍ അഞ്ചാം തീയതി മുതല്‍ പിഴ ഈടാക്കുമെന്ന് ഗതാഗതമന്ത്രി അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ 12 വയസില്‍ താഴെയുള്ള കുട്ടിയുമായി ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്താല്‍ പിഴ ഈടാക്കില്ല. ഇക്കാര്യത്തില്‍ മോട്ടോര്‍ വാഹന നിയമ ഭേദഗതിക്കായി കേന്ദ്രത്തോട് ആവശ്യപെട്ട് കത്തയച്ചിട്ടുണ്ട്. കേന്ദ്ര തീരുമാനം വന്നതിന് ശേഷം മാത്രമേ 12 വയസില്‍ താഴെയുള്ള കുട്ടിയുമായി ഇരു ചക്ര വാഹനത്തില്‍ യാത്ര ചെയ്താല്‍ പിഴയീടാക്കുവെന്നും പൊതു വികാരം കണക്കിലെടുത്താണ് തീരുമാനമെന്നും മന്ത്രി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here