തിരുവനന്തപുരം : സി കെ ചന്ദ്രപ്പന് ശേഷം തന്നെ സംസ്ഥാന സെക്രട്ടറിയാക്കാനുളള കേന്ദ്ര നീക്കത്തെ സംസ്ഥാനത്തെ നേതക്കാള്‍ അട്ടിമറിച്ചെന്ന് മുതിര്‍ന്ന സിപിഐ നേതാവ് സി ദിവകാരന്‍ പറഞ്ഞു. കനല്‍ വഴികള്‍ എന്ന ആത്മകഥയുടെ പ്രകാശനത്തോടനുബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ദിവകാരന്‍. യൂണിവേഴ്സിറ്റി കോളേജിലെ പഠനകാലത്ത് ഒരു കന്യാസ്ത്രീയോട് തോന്നിയ കടുത്ത പ്രണയത്തെ കുറിച്ചടക്കം ഇതുവരെ വെളിപ്പെടുത്താത്ത പല വിവരങ്ങളും ആത്മകഥയിലുണ്ട്.
പ്രായപരിധി കഴിഞ്ഞതോടെ ദിവാകരനെ ഈ സമ്മേളനകാലത്ത് കനം രാജേന്ദ്രന്‍ പക്ഷം വെട്ടിയതാണ്. പക്ഷേ അതിനും എത്രയോ വര്‍ഷം മുമ്പ് തന്നെ പാർട്ടിയിൽ പലതവണ ഒതുക്കൽ നേരിട്ടെന്ന് മുതിർന്ന നേതാവ് വെളിപ്പെടുത്തല്‍. എംഎൽഎയാകാൻ 60 വയസ്സാകേണ്ടിവന്നത് തന്നെ ഒതുക്കലിന്‍റെ തെളിവാണെന്ന് അദ്ദേഹം പറഞ്ഞു .
മാഗസിൻ എഡിറ്റർ ആയിരിക്കെ സഹപാഠിയായ പത്മരാജൻ്റെ പിൽക്കാലത്തെ അതിപ്രശസ്തമായ ലോല എന്ന ചെറുകഥ പ്രസിദ്ധീകരിക്കാതെ മടക്കിയതിൽ ഇന്നും സങ്കടമുണ്ടെന്ന് ദിവാകരൻ ഓർക്കുന്നു. സംഘടനാനേതാക്കളുടെ സമ്മർദ്ദം മൂലം ലോല വെട്ടിയതിൽ അധ്യാപകനായ ഒഎൻവി കുറപ്പിൻ്റെ ശകാരം കേട്ടത് ഇന്നും ഓർമ്മയിലുണ്ട്.
പാർലമെന്ററി രംഗത്ത് തന്നെ കൊണ്ടുവന്നത് വെളിയം ഭാർഗവനാണെന്നും സി ദിവാകരൻ പറഞ്ഞു. ജീവിച്ചിരിക്കുമ്പോള്‍ പാര്‍ട്ടിയെ പ്രതിസന്ധിയിൽ ആക്കേണ്ടെന്നതുകൊണ്ട് ആത്മകഥയിൽ പലതും തുറന്ന് എഴുതിയിട്ടില്ലെന്നും സി ദിവകരാന്‍ കൂട്ടിച്ചേര്‍ത്തു.നിലവിൽ പാർട്ടി പ്രസിദ്ധീകരണ ശാലയായ പ്രഭാത് ബുക്ക് ഹൗസിന്റെ ചെയർമാനാണ്. ജൂൺ ഒന്നിനാണ് ആത്മകഥ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യുന്നത്.