കണ്ണൂർ: യുവമോർച്ചയുടെ കൊലവിളി മുദ്രാവാക്യത്തിന്റെ പശ്ചാത്തലത്തിൽ ഖാദി ബോർഡ് വൈസ് ചെയർമാനും സിപിഎം സംസ്ഥാനസമിതി അംഗവുമായ പി ജയരാജന് അധിക സുരക്ഷ ഏർപ്പെടുത്തും. സ്പീക്കർ ഷംസീറിനെതിരെ യുവമോർച്ച ഭീഷണി മുഴക്കിയതിന് പിന്നാലെ പി ജയരാജൻ നടത്തിയ മോർച്ചറി പ്രയോഗം രാഷ്ട്രീയ വാഗ്വാദങ്ങൾക്ക് തുടക്കമിട്ടിരുന്നു. തുടർന്ന് യുവമോർച്ച പി ജയരാജനെതിരെ കൊലവിളി മുദ്രാവാക്യമുയർത്തിയതോടെയാണ് കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കാൻ തീരുമാനമായത്.
നിയമസഭ സ്പീക്കർ എ.എൻ. ഷംസീറിനു നേരെ കൈയോങ്ങുന്ന യുവമോർച്ചക്കാരന്റെ സ്ഥാനം മോർച്ചറിയിലായിരിക്കുമെന്നായിരുന്നു പി ജയരാജൻ പറഞ്ഞത്. ഗണപതി നിന്ദ ആരോപിച്ച് യുവമോർച്ച തലശ്ശേരിയിൽ എം.എൽ.എ ക്യാമ്പ് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ. ഗണേഷ് നടത്തിയ വെല്ലുവിളിക്കെതിരെയായിരുന്നു ജയരാജന്റെ പരാമർശം. കോളേജ് അദ്ധ്യാപകൻ ടി.ജെ.ജോസഫിന്റെ കൈ പോയതുപോലെ കൈ പോവില്ലെന്ന വിശ്വാസമായിരിക്കാം ഷംസീറിനെന്നും എല്ലാ കാലത്തും ഹിന്ദു സമൂഹം അങ്ങനെ നിന്നുകൊള്ളണമെന്ന് കരുതരുതെന്നും കെ.ഗണേഷ് പ്രസംഗിച്ചിരുന്നു.
ജയരാജന്റെ പ്രതികരണത്തിന് പിന്നാലെ ഇന്നലെ വൈകിട്ട് കണ്ണൂർ നഗരത്തിൽ നടത്തിയ പ്രകടനത്തിനിടെ യുവമോർച്ച പ്രവർത്തകർ കൊലവിളി മുദ്രാവാക്യമുയർത്തി. നല്ലൊരു നാളിൽ തിരുവോണത്തിൽ ആർ.എസ്.എസിൻ വാളിൻ മൂർച്ച ഞങ്ങൾ കാട്ടിത്തന്നില്ലേ തുടങ്ങിയ മുദ്രാവാക്യങ്ങളാണ് വിളിച്ചത്.