തിരുവല്ല അർബൻ സഹകരണ ബാങ്കിൽ നിക്ഷേപിച്ച ലക്ഷങ്ങൾ തട്ടിയെടുത്ത മുൻ ബ്രാഞ്ച് മാനേജർ പ്രീത ഹരിദാസ് അറസ്റ്റിൽ. മഹിളാ അസോസിയേഷൻ നേതാവ് കൂടിയായ പ്രീത മതിൽ ഭാഗം സ്വദേശിയായ വിജയലക്ഷ്മിയുടെ അക്കൗണ്ടിൽ നിന്ന് മൂന്നു ലക്ഷത്തി അമ്പതിനായിരം രൂപയാണ് വ്യാജ ഒപ്പിട്ട് തട്ടിയെടുത്തത്. പ്രീത ഹരിദാസിന്റെ മുൻകൂർ ജാമ്യം തള്ളിയ ഹൈക്കോടതി, അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ നിർദ്ദേശിച്ചിരുന്നു. തുടർന്ന് ഒളിവിൽ പോയ പ്രീതയെ ഇന്ന് രാവിലെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
വിജയലക്ഷ്മി മോഹൻ ബാങ്കിൽ നിക്ഷേപിച്ച സ്ഥിരനിക്ഷേപ തുക പണം തട്ടി എന്ന പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രീതാ ഹരിദാസ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഈ മാസം നാലിന് ഹൈക്കോടതി തള്ളിയിരുന്നു. എന്നാൽ മുൻകൂർ ജാമ്യ അപേക്ഷ തള്ളിയതിന് ശേഷവും പ്രീത ഹരിദാസ് വിവിധ ബന്ധുവീടുകളിലായി ഒളിവിൽ കഴിയുകയായിരുന്നു. രാഷ്ട്രീയ സമ്മർദ്ദത്തിന്റെ പേരിൽ പ്രീതയുടെ അറസ്റ്റ് ഒഴിവാക്കി ഇവരെ ഒളിവിൽ പോകാൻ പൊലീസ് സഹായിച്ചു എന്ന ആരോപണം ഉയർന്നതോടെയാണ് അറസ്റ്റിലേക്ക് കടന്നത്.
2015 ലാണ് വിജയലക്ഷ്മി 350,000 രൂപ തിരുവല്ല അർബൻ സഹകരണ ബാങ്കിൽ സ്ഥിര നിക്ഷേപമിട്ടത്. അഞ്ചു വർഷത്തിനുശേഷം പലിശ സഹിതം 6 ലക്ഷത്തി എഴുപതിനായിരം രൂപ കിട്ടേണ്ടിടത്ത് നിക്ഷേപ തുക തിരികെ എടുക്കാൻ ചെന്നപ്പോൾ ആണ് തട്ടിപ്പ് ബോധ്യപ്പെട്ടത്. തുടർന്ന് തിരുവല്ല പൊലീസിൽ പരാതി നൽകുകയായിരുന്നു.