കൊച്ചി: തൃശൂര്‍ കേരളവര്‍മ്മ കോളേജില്‍ ചെയര്‍മാന്‍ തിരഞ്ഞെടുപ്പിലെ റീകൗണ്ടിങില്‍ അപാകതയെന്ന് ഹൈക്കോടതി. റീകൗണ്ടിങ് എന്നാല്‍ സാധുവായ വോട്ടുകള്‍ എണ്ണുക എന്നതാണെന്ന് വ്യക്തമാക്കിയ കോടതി അസാധുവോട്ടുകള്‍ എങ്ങനെ റീ കൗണ്ടിങില്‍ പരിഗണിച്ചെന്നും ചോദിച്ചു. അസാധുവോട്ടുകള്‍ മാറ്റി സൂക്ഷിക്കണമെന്ന ചട്ടം പാലിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കെഎസ് യു സ്ഥാനാര്‍ഥി ശ്രീക്കുട്ടന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിലയിരുത്തല്‍.

ആദ്യം കെഎസ്യുവിന് 896 വോട്ടും എസ്എഫ്ഐക്ക് 895 വോട്ടുമായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. റീ കൗണ്ടിങ് ആവശ്യത്തിന് വ്യക്തമായ കാരണമില്ലെന്നും കോടതി പറഞ്ഞു. ആശയക്കുഴപ്പമുണ്ടെന്ന് മാത്രമാണ് എസ്എഫ്ഐ പരാതിയില്‍ ഉണ്ടായിരുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജി വിധി പറയാന്‍ മാറ്റി. യൂണിയന്‍ ചെയര്‍മാനായി തെരഞ്ഞെടുപ്പ് നടത്തിയതിന്റെ രേഖകള്‍ ഹാജരാക്കാന്‍ റിട്ടേണിംഗ് ഓഫീസറോട് കഴിഞ്ഞ ദിവസം ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.

തിരഞ്ഞെടുപ്പില്‍ ആദ്യ തവണ വോട്ടെണ്ണിയപ്പോള്‍ കെഎസ്യുവിനായിരുന്നു വിജയമെങ്കില്‍ റീകൗണ്ടിംഗില്‍ വിജയം എസ്എഫ്ഐക്കൊപ്പമാവുകയായിരുന്നു. ആദ്യ വോട്ടെണ്ണലില്‍ കെഎസ്യു സ്ഥാനാര്‍ഥി ശ്രീക്കുട്ടന്‍ ഒറ്റ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയമുറപ്പിച്ചത്. എന്നാല്‍ വിജയം അംഗീകരിക്കാതെ എസ്എഫ്ഐ റീകൗണ്ടിംഗ് ആവശ്യപ്പെടുകയായിരുന്നു.

റീകൗണ്ടിങ്ങില്‍ എസ്എഫ്ഐ സ്ഥാനാര്‍ത്ഥിയായ അനിരുദ്ധന്‍ 11 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ചെയര്‍മാനായി വിജയിച്ചു. ഇതിനു പിന്നാലെ റീകൗണ്ടിങ്ങില്‍ അട്ടിമറി നടന്നെന്ന് ആരോപിച്ച കെഎസ്യു സ്ഥാനാര്‍ഥി എസ് ശ്രീക്കുട്ടന്‍ നല്‍കിയ തെരഞ്ഞെടുപ്പ് ഹര്‍ജിയിലാണ് ഇപ്പോള്‍ ഹൈക്കോടതിയുടെ നിര്‍ദേശം. ശ്രീക്കുട്ടന് വേണ്ടി അഡ്വ. മാത്യു കുഴല്‍ നാടന്‍ ഹാജരായി.

LEAVE A REPLY

Please enter your comment!
Please enter your name here