കണ്ണൂർ വി സിയുടെ ചുമതല കുസാറ്റ് മറൈൻ ബയോളജി പ്രൊഫസർ പ്രൊ. ബിജോയ് നന്ദന്. ചാൻസിലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഉടൻ പുറത്തിറക്കും. കണ്ണൂർ വി സി പുനർനിയമനത്തിൽ ഗവർണർക്കെതിരെ അതിരൂക്ഷ വിമർശനമാണ് സുപ്രിംകോടതി നടത്തിയത്. നിയമനത്തിനുള്ള അധികാരം ചാൻസിലർക്ക് മാത്രമാണെന്ന് ഓർമിപ്പിച്ച കോടതി ബാഹ്യശക്തി സമ്മർദം ചെലുത്തുമ്പോൾ റബ്ബർ സ്റ്റാമ്പുപോലെ പ്രവർത്തിക്കരുതെന്ന് പറഞ്ഞു.
കണ്ണൂർ വി സിയുടെ നിയമനത്തിന് അധികാരമോ അവകാശമോ ഇല്ലാത്ത ഭാഗത്തുനിന്നും നിയമനത്തിന് സമ്മർദമുണ്ടായി എന്നുൾപ്പെടെ നിരീക്ഷിച്ചുകൊണ്ടാണ് ഡോ ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം സുപ്രിംകോടതി അസാധുവാക്കിയത്. ഉന്നത വിദ്യാഭ്യാസ വകുപ്പിൽ നിന്നുൾപ്പെടെ സമ്മർദമുണ്ടായെന്ന ആരോപണത്തെ ശരിവയ്ക്കുന്ന വിധത്തിലായിരുന്നു ഇന്നത്തെ സുപ്രിംകോടതിയുടെ നിരീക്ഷണങ്ങൾ. സമ്മർദം മൂലമുള്ള നിയമനം ചട്ടവിരുദ്ധമെന്ന് കോടതി പറഞ്ഞു. ആയതിനാൽ ഡോ. രവീന്ദ്രൻ ഗോപിനാഥന് പുനർനിയമനം നൽകിയ നടപടി നിലനിൽക്കുന്നതല്ലെന്നും കോടതി പറഞ്ഞു. ഗവർണർ ബാഹ്യസമ്മർദത്തിന് വഴങ്ങിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പുനർനിയമനം സുപ്രിംകോടതി അസാധുവാക്കിയത്.