സംസ്ഥാനത്തെ പിടിച്ചുലക്കിയ കരുവന്നൂർ നിക്ഷേപത്തട്ടിപ്പ് കേസിൽ സിപിഎമ്മിനും കമ്മീഷൻ ലഭിച്ചെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. കരുവന്നൂർ ബാങ്കിൽ സിപിഎമ്മിനു രണ്ട് അക്കൗണ്ടുകളുണ്ട്. ലോക്കൽ കമ്മിറ്റിയുടെ പേരിലുള്ള ഈ പാർട്ടി അക്കൗണ്ടുകളിലൂടെ വൻ തുകയുടെ ഇടപാട് നടന്നുവെന്നു ഇഡി പറയുന്നു. അതോടൊപ്പം ബിനാമി ലോണുകളുടെ കമ്മിഷൻ തുകയും ഈ അക്കൗണ്ടിലെത്തിയെന്നുമാണ് ഇഡി കണ്ടെത്തൽ. ബാങ്ക് ക്രമക്കേട് പുറത്തായതോടെ പാര്‍ട്ടി അക്കൗണ്ടിൽ നിന്ന് 90 ശതമാനം തുകയും പിൻവലിച്ചു.
അതേസമയം അക്കൗണ്ടിലെ പണമിടപാട് വിവരങ്ങള്‍ കൈമാറാൻ സിപിഎം തയ്യാറായില്ല. അക്കൗണ്ടിലെ പണത്തിന്റെ വിവരം കൈമാറാതെ ഒഴിഞ്ഞുമാറിയ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ്, അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സംസ്ഥാന സെക്രട്ടറിയോട് ചോദിക്കണമെന്നാണ് മൊഴി നൽകിയത്.
കൂടുതൽ സഹകരണ ബാങ്കുകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനൊരുങ്ങുകയാണ് ഇഡി. സംസ്ഥാനത്തെ 20 സഹകരണ ബാങ്കുകൾ ഇഡി അന്വേഷണ പരിധിയിലാണെന്ന് ഇഡി PMLA കോടതിയെ അറിയിച്ചു. പ്രാഥമിക അന്വേഷണത്തിന് ശേഷം ഇഡി കേസെടുത്തിട്ടുണ്ട്.