രാജ്യം ആകാംഷയോടെ കാത്തിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ നാലിടങ്ങളിലെ വോട്ടെണ്ണൽ നാളെ. അഞ്ച് സംസ്ഥാനങ്ങളിലാണ് തിരെഞ്ഞെടുപ്പ് നടന്നത്. രാവിലെ 8 മണി മുതലാണ് വോട്ടെണ്ണൽ ആരംഭിക്കുക. പത്തു മണിയോടെ ആദ്യ ഫലസൂചനകൾ അറിയാനാകും. മധ്യപ്രദേശിൽ 230 സീറ്റുകളിലെയും രാജസ്ഥാനിൽ 199 സീറ്റുകളിലെയും ഛത്തീസ്ഗഡിൽ 90 സീറ്റുകളിലേയും തെലങ്കാനയിലെ 199 സീറ്റുകളിലെയും ഫലമാണ് നാളെ അറിയാനാകുക. അതേസമയം മിസോറാമിന്റെ വോട്ടെണ്ണൽ തിങ്കളാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്.
രാജസ്ഥാനിലും മധ്യപ്രദേശിലും ബിജെപിക്ക് എക്സിറ്റ് പോളുകൾ മുൻതൂക്കം നൽകുന്നു. അതേസമയം തെലങ്കാനയിലും ഛത്തീസ്ഗഡിലും കോൺഗ്രസിനാണ് ഏക്സിറ്റ് പോളുകൾ മൂൻതൂക്കം നൽകുന്നത്. മധ്യപ്രദേശില്‍ 140 മുതല്‍ 162 സീറ്റുവരെ ബിജെപി നേടുമെന്നാണ് ഇന്ത്യ ടുഡെ ആക്സിസ് മൈ ഇന്ത്യ പോള്‍ പ്രവചനം. കോണ്‍ഗ്രസിന് 68 മുതല്‍ 90 സീറ്റു വരെ കിട്ടാം. ജന്‍ കി ബാത്ത്, ടുടെഡെയ്സ് ചാണക്യ തുടങ്ങിയ എക്സിറ്റ് പോള്‍ പ്രവചനങ്ങളും ബിജെപി ഭരണം നിലനിര്‍ത്തുന്നതിന്‍റെ സൂചന നല്‍കുന്നു.
രാജസ്ഥാനില്‍ എബിപി സി വോട്ടര്‍, ജന്‍ കി ബാത്തടക്കം ഭൂരിപക്ഷം പ്രവചനങ്ങളും ബിജെപിക്ക് മുന്‍തൂക്കം നൽകുന്നു. ഛത്തീസ് ഘട്ടില്‍ ഭൂരിപക്ഷം സര്‍വേകളും കോണ്‍ഗ്രസിന് മുന്‍ തൂക്കം നല്‍കുന്നു. ബിജെപിക്ക് കുറച്ചൊക്കെ തിരിച്ചുവരാനായെന്നും സര്‍വേകള്‍ പറയുന്നു. ഇന്ത്യ ടുഡെ ആക്സിസ് മൈ ഇന്‍ഡ്യ തൂക്ക് സഭക്കുള്ള സാധ്യതയും തള്ളുന്നില്ല.