വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പൊലീസിനെ പിന്തുണച്ച് ആറു വയസുകാരിയുടെ കുടുംബം. കുട്ടി മരിച്ച അന്നു തന്നെ പൊലീസ് വീട്ടിൽ എത്തിയെന്നും കേസിൽ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് കുടുംബം പറഞ്ഞു. അതേസമയം കോടതി പ്രതിഭാഗത്തിന് ഒപ്പമാണെന്നും തെളിവുകൾ കാണാതെ പോയെന്നും കുട്ടിയുടെ പിതാവ് ആരോപിച്ചു.
എന്നാൽ പ്രതി അർജുൻ കുറ്റക്കാരനല്ലെന്ന് വിധിച്ച കോടതി അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷവിമർശനനമാണ് ഉന്നയിച്ചത്. ബലാത്സംഗം, കൊലപാതകം ഉൾപ്പെടെ പ്രതിക്കെതിരെ ചുമത്തിയ ഒരു വകുപ്പുകളും തെളിയിക്കാൻ പ്രോസിക്യൂഷന് കഴിയാത്തതാണ് പ്രതി കുറ്റക്കാരനല്ലെന്ന് വിധി പറയാൻ കാരണമായത്. രക്തസാമ്പിൾ ഉൾപ്പെടെ ശേഖരിച്ചിരുന്നില്ലെന്നും വിരലടയാളത്തിന്റെ സാമ്പിളുകൾ പരിശോധിച്ചില്ലെന്നും ശരീര സ്രവങ്ങൾ പരിശോധിച്ചില്ലെന്നും ഉൾപ്പെടെയുള്ള വീഴ്ചകൾ കോടതി അക്കമിട്ട് നിരത്തിയിട്ടുണ്ട്.
കേസിലെ പ്രതി അർജുനെ വെറുതെ വിട്ട കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു കുട്ടിയുടെ കുടുംബം അപ്പീൽ നൽകും.