മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി കാണിച്ച കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഗൺമാനും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് മർദിച്ച് അവശരാക്കിയ സംഭവത്തിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുഖ്യമന്ത്രി അതിരു കടക്കുകയാണെന്നും ഇത് തുടർന്നാൽ പിണറായി വിജയന്റെ ഭാഷയിൽ പറയുന്ന ജീവൻ രക്ഷാപ്രവർത്തനം തങ്ങളും ആരംഭിക്കുമെന്നും സതീശൻ പ്രതികരിച്ചു. പൊലീസ് സേനയിലെ പേരുകേട്ട ക്രിമിനലുകൾക്കൊപ്പമാണ് മുഖ്യമന്ത്രിയുടെ യാത്രയെന്നും പിണറായി വിജയന് സാഡിസ്റ്റ് മനോഭാവമാണെന്നും സതീശൻ പറഞ്ഞു. സമാധാനപരമായി പ്രതിഷേധിക്കുന്നവരെ മുഖ്യമന്ത്രിയുടെ ക്രിമിനൽ സംഘം മാരകായുധങ്ങൾ ഉപയോഗിച്ച് മർദിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയുടെ ഗൺമാൻ്റെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും സഫാരി സ്യൂട്ടിലെ ക്രിമിനലുകളുടെയും വീടും സ്ഥലവും അറിയാം. കോൺഗ്രസ് വിചാരിച്ചാൽ ഇവർക്ക് വീടുവിട്ടിറങ്ങാനാകില്ല. മുഖ്യമന്ത്രിക്ക് സമനില തെറ്റി. പിണറായി വിജയൻ മരുന്ന് കഴിക്കാൻ മറക്കുകയാണെന്ന് സംശയമുണ്ടെന്നും മന്ത്രിമാർ അത് നൽകണമെന്നും അദ്ദേഹം പറഞ്ഞു. കമ്മ്യൂണിസത്തെ കുഴിച്ചുമൂടാനുള്ള അവസാന യാത്രയാണ് നവകേരള യാത്ര എന്നും വി.ഡി സതീശൻ കുറ്റപ്പെടുത്തി.