തിരുവനന്തപുരത്ത് നവജാത ശിശുവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പോത്തന്‍കോട് മഞ്ഞമല കുറവന്‍ വിളാകത്ത് വീട്ടില്‍ സുരിത-സജി ദമ്പതികളുടെ 36 ദിവസം പ്രായമുള്ള മകന്‍ ശ്രീദേവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ മൂന്നരയോടെ കുഞ്ഞിനെ കാണാനില്ലെന്ന് പിതാവ് സജി പോത്തന്‍കോട് പൊലീസില്‍ പരാതിപ്പെട്ടു. വീടിന്റെ പുറകുവശത്തെ വാതില്‍ തുറന്നു കിടന്ന നിലയിലായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് കിണറ്റിനുള്ളില്‍ നിന്നും കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കിണറ്റിന്റെ കൈവരിയില്‍ കുഞ്ഞിന്റെ ടൗവല്‍ കണ്ടതിനെ തുടര്‍ന്ന് സംശയം തോന്നിയ പൊലീസ് ഫയര്‍ഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തി നടത്തിയ പരിശോധനയില്‍ കുട്ടിയെ കണ്ടെത്തി പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ മാതാവ് സുരിതയെ പോത്തന്‍കോട് പൊലീസ് കസ്റ്റഡിയിലെടുത്തു. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനു വേണ്ടിയാണ് മാതാവിനെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് വ്യക്തമാക്കി.