പാർട്ടിയുടെ പുതിയ സംസ്ഥാന സെക്രട്ടറിയെ കണ്ടെത്താനുള്ള സിപിഐയുടെ നേതൃ യോഗങ്ങൾ ഇന്ന് ആരംഭിക്കും.
കാനം രാജേന്ദ്രന്‍റെ നിര്യാണത്തെ തുടർന്ന് താൽക്കാലിക ചുമതലയേറ്റെടുത്ത ബിനോയ് വിശ്വം തന്നെ സ്ഥിരം സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടും. എന്നാൽ ബിനോയ് വിശ്വത്തെ താൽക്കാലിക സെക്രട്ടറിയായി തിരഞ്ഞെടുത്ത രീതിക്കെതിരെ സംസ്ഥാന എക്സിക്യൂട്ടിവിലും കൗൺസിലിലും ശക്തമായ വിമർശനം ഉയരും.
കാനം രാജേന്ദ്രന്‍റെ സംസ്കാര ചടങ്ങിന് തൊട്ടു പിന്നാലെ ചേർന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗമായ ബിനോയ് വിശ്വത്തെ താൽക്കാലിക സെക്രട്ടറി ആയി തിരഞ്ഞെടുത്തത്. കാനം 3 മാസത്തെ അവധി ആവശ്യപെട്ടു നൽകിയ അപേക്ഷയിൽ ബിനോയ് വിശ്വത്തിന് താൽക്കാലിക ചുമതല നൽകാവുന്നതാണന്ന് ശുപാർശ ചെയ്തിരുന്നു. ഈ കത്ത് ആയുധമാക്കിയാണ് ബിനോയിയെ താൽക്കാലിക സെക്രട്ടറിയായി തിരഞ്ഞെടുത്തത്. കീഴ്‌വഴക്കം ലംഘിച്ചാണ് ബിനോയ് വിശ്വത്തിന്റെ നിയമനമെന്നും ഇത്ര തിരക്ക് കൂട്ടി പാര്‍ട്ടി സെക്രട്ടിയെ പ്രഖ്യാപിച്ചത് എന്തിനെന്ന ചോദ്യവും മുതിർന്ന നേതാവായ കെ ഇ ഇസ്മയിൽ മുന്നോട്ട് വെച്ചിരുന്നു. ഇതേ അഭിപ്രായമുള്ള മറ്റ് നേതാക്കളും പാർട്ടിയിലുണ്ട്. ഇന്ന് ചേരുന്ന എക്സിക്യൂട്ടീവിലും, നാളെ നടക്കുന്ന സംസ്ഥാന കൗണ്‍സിലിലും ഇതിൻറെ പ്രതിഫലനം ഉണ്ടാകും.