സംസ്ഥാന സർക്കാരുമായുള്ള പോര് തുടരുന്നതിനിടെ ജിഎസ് ടി നിയമഭേദഗതി ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് മന്ത്രിസഭ ജിഎസ്ടി ഓര്‍ഡിനന്‍സ് പാസാക്കിയിരുന്നത്. രാവിലെ മുംബൈയ്ക്ക് പോകും മുമ്പാണ് ജിഎസ് ടി നിയമഭേദഗതി ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടത്.
അതേസമയം, വിവാദമായ ലോകയുക്ത ബിൽ, സർവ്വകലാശാല നിയമ ഭേദഗതി ബിൽ (രണ്ടെണ്ണം), ചാൻസ്‌ലർ ബിൽ, സഹകരണ നിയമ ഭേദഗതി ബിൽ, സേര്‍ച് കമ്മിറ്റി എക്സ്പാൻഷൻ ബിൽ, സഹകരണ ബിൽ (മിൽമ) എന്നീ ബില്ലുകൾ ഒപ്പിടാതെ ഗവർണർ രാഷ്ട്രപതിക്ക് അയച്ചിരിക്കുകയാണ്. ഈ ബില്ലുകളിൽ തീരുമാനം വൈകിപ്പിക്കുന്നതിനെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.
50-ാമത് ജിഎസ്ടി കൗണ്‍സിലിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ പണം വച്ചുള്ള ചൂതാട്ടങ്ങളില്‍ ജിഎസ്ടി നിര്‍ണയിക്കുന്ന കാര്യത്തില്‍ വ്യക്തത വരുത്തിക്കൊണ്ടായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ ജിഎസ്ടി ഓര്‍ഡിനന്‍സ്. ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് നികുതി 28 ശതമാനം നിശ്ചയിച്ചുകൊണ്ടുള്ള ഓര്‍ഡിനന്‍സായിരുന്നു ഗവര്‍ണര്‍ക്ക് സര്‍ക്കാര്‍ അയച്ചിരുന്നത്.