കെഎസ്‌യു സംസ്ഥാന കൺവീനർ അൻസിൽ ജലീലിനെതിരായ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിൽ കഴമ്പില്ലെന്ന് പൊലീസ്. ഇക്കാര്യം ചൂണ്ടിക്കാണിച്ചു പോലീസ് തിരുവനന്തപുരം ജെഎഫ്സിഎം കോടതിയിൽ റിപ്പോർട്ട് നൽകി. അൻസിൽ ജലീലിനെതിരെയുള്ള ദേശാഭിമാനി വാർത്തയുടെ അടിസ്ഥാനത്തിൽ കേരള സർവകാലശാലയ്ക്ക് പരാതി കിട്ടിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചത്. വാർത്ത വന്നതിന് പിന്നാലെ ഇതേക്കുറിച്ച് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് പൊലീസിൽ പരാതിയും ദേശാഭിമാനിക്കെതിരെ വക്കീൽ നോട്ടീസും അയച്ചിരുന്നു.
അൻസിൽ ജലീലിനെ നിരവധി തവണ പൊലീസ് ചോദ്യം ചെയ്തിരുന്നു. പ്രചരിക്കുന്ന ബിരുദ സർട്ടിഫിക്കറ്റ് താൻ നിർമിച്ചതല്ലെന്നാണ് അൻസിൽ ജലീൽ നൽകിയ മൊഴി. കായംകുളത്തെ മുൻ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിൻ്റെ വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിനൊപ്പമാണ് അൻസിലിന്റെ സർട്ടിഫിക്കറ്റ് വിവാദം ചർച്ചയായത്. വാർത്തയുടെ അടിസ്ഥാനത്തിൽ സെനറ്റ് അംഗം അജിന്ത് സർവ്വകലാശാലക്ക് പരാതി നൽകി. അൻസിലിന്റെ പേരിലുള്ള സർട്ടിഫിക്കറ്റിൽ സർവകലാശാലയുടെ സീലും എംബ്ലവും വിസിയുടെ ഒപ്പും വ്യാജമെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നു. കെഎസ്‌യുവിലെ ഗ്രൂപ്പ് പോരാണ് വിവാദത്തിന് പിന്നിലെന്ന് അന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.