കായംകുളത്ത് മൽസരിച്ചപ്പോൾ പാർട്ടി കാലുവാരിയെന്ന് മുൻ മന്ത്രി ജി സുധാകരൻ. സുധാകരന്റെ തുറന്നു പറച്ചിലോടെ സിപിഐഎം വെട്ടിലായിരിക്കുകയാണ്. 2001 ൽ കായംകുളത്ത് നടന്ന തിരെഞ്ഞെടുപ്പിൽ താൻ തോറ്റത് പാർട്ടി കാലുവാരിയതു കൊണ്ടാണെന്നാണ് ജി സുധാകരൻ്റെ ആരോപണം. കാലുവാരൽ കലയായി കൊണ്ടു നടക്കുന്നവർ കായംകുളത്തുണ്ടെന്നും കായംകുളം താലൂക്ക് വരെ പ്രഖ്യാപിച്ചിട്ടും വോട്ട്കിട്ടിയില്ലെന്നും സുധാകരൻ പറഞ്ഞു. സോഷ്യലിസ്റ്റ് നേതാവ് പി എ ഹാരീസ് അനുസ്മരണ പ്രസംഗത്തിലായിരുന്നു സുധാകരൻ്റെ തുറന്ന് പറച്ചിൽ.
കായംകുളത്ത് മത്സരിക്കുമ്പോൾ സിപിഐഎം നേതാവ് കെ കെ ചെല്ലപ്പൻ ഇലക്ഷൻ കമ്മിറ്റി സെക്രട്ടറിയായിട്ടും തനിക്ക് എതിരെ നിന്നു. തനിക്ക് വോട്ട് ചെയ്യരുതെന്ന് നടന്ന് പറഞ്ഞു. മുന്നൂറ് വോട്ടാണ് ആ ഭാഗത്ത് മറിഞ്ഞത്. മനസ്സിൽ ഒന്നു കരുതുക, പുറകിൽ ഉടുപ്പിനടിയിൽ കഠാര ഒളിപ്പിച്ചു പിടിക്കുക, കുത്തുക ഇതാണ് പലരുടെയും ശൈലി. ഇടതുപക്ഷക്കാരുടെ മനസ് ശുദ്ധമായിരിക്കണമെന്നും സുധാകരൻ പറഞ്ഞു. പാർട്ടി ശക്തി കേന്ദ്രമായ പത്തിയൂരിലും വോട്ട് കുറഞ്ഞു. താൻ മത്സരിച്ച് വിജയിച്ചതെല്ലാം യുഡിഎഫിന് മുൻതൂക്കമുള്ള സീറ്റുകളിലായിരുന്നു.