കൊല്ലം നിലമേലിൽ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വീണ്ടും എസ്എഫ്‌ഐ പ്രതിഷേധം. 50ൽ അധികം പ്രവർത്തകർ ഗവർണറെ കരിങ്കൊടി കാണിച്ചു. പ്രതിഷേധവുമായി എസ്എഫ്ഐ പ്രവർത്തകർ എത്തിയതോടെ ഗവർണർ വാഹനത്തിൽ നിന്ന് പുറത്തിറങ്ങി തൊട്ടടുത്തുള്ള കടയില്‍ കസേരയിട്ട് ഇരുന്ന് വെള്ളം കുടിച്ചു.
പൊലീസിനെ ശകാരിച്ച ഗവർണർ വാഹനത്തിൽ കയറാൻ കൂട്ടാക്കിയില്ല. ഗോ ബാക്ക് മുദ്രാവാക്യം ഉയര്‍ത്തിയതാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ബാനറുമായി എത്തിയത്.
കൊട്ടരക്കരക്ക് അടുത്തുള്ള സദാനന്തപുരത്ത് പരിപാടിയില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് ഗവര്‍ണര്‍ പോകുന്നത്. പൊലീസ് പ്രവര്‍ത്തകരെ അറസ്റ്റു ചെയ്ത് നീക്കി. എന്തുകൊണ്ട് നേരത്തെ അറസ്റ്റ് ചെയ്തു നീക്കിയില്ലെന്നാണ് ഗവര്‍ണര്‍ ചോദിക്കുന്നത്. പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാതെ താന്‍ അവിടെ നിന്നും നീങ്ങില്ലെന്ന നിലപാടിലാണ് ഗവര്‍ണര്‍. പൊലീസ് തന്നെ നിയമം ലംഘിക്കുകയാണെങ്കില്‍ ആരാണ് അത് പാലിക്കുകയെന്നും ഗവര്‍ണര്‍ ചോദിക്കുന്നു. നേരത്തെ പാലക്കാടും തിരുവനന്തപുരത്തും സമാന സാഹചര്യം നിലനിന്നിരുന്നു.പരിപാടി നടക്കുന്നിടത്ത് നിന്നും പത്ത് കിലോമീറ്റര്‍ അകലെയാണ് നാടകീയമായ സംഭവം അരങ്ങേറിയത്.