വയനാട് മാനന്തവാടിയിൽ ഇറങ്ങിയ തണ്ണീർകൊമ്പനെ മയക്കുവെടി വെച്ച് ബന്ദിപ്പൂരിലേക്ക് കൊണ്ടുപോകുന്നതിനുളള നടപടികൾ പുരോഗമിക്കുന്നു. നിലവിൽ രണ്ട് തവണ മയക്കുവെടി വെച്ച് കഴിഞ്ഞു. അതേസമയം ആന പൂർണമായും മയങ്ങിയിട്ടില്ലെന്നും റിപ്പോർട്ടുണ്ട്. രണ്ടാം തവണ വെടിയേറ്റ ആന പത്ത് മീറ്ററോളം നടന്നിരുന്നു. കാട്ടാനയെ മാറ്റാനായി കോന്നി സുരേന്ദ്രനും, വിക്രമനും സൂര്യയും തയ്യാറായി നിൽക്കുകയാണ്. തണ്ണീർക്കൊമ്പനെ കയറ്റാനുള്ള എലിഫന്റ് ആംബുലൻസ് സ്ഥലത്ത് സജ്ജമാണ്. കർണാടക വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്.
മയക്കുവെടിയേറ്റ തണ്ണീർക്കൊമ്പന് കുങ്കിയാനകളുടെ സഹായത്തോടെ ജെസിബി ഉപയോഗിച്ച് പുറത്തേക്ക് പോകാൻ വഴിയൊരുക്കുകയാണ്. നിലവിൽ തണ്ണീർക്കൊമ്പൻ മാനന്തവാടി ടൗണിലെത്തിയിട്ട് 14 മണിക്കൂർ പിന്നിട്ടു. മാനന്തവാടി നഗരസഭ ഡിവിഷൻ 24, 25,26,27, ഇടവക പഞ്ചായത്ത് വാർഡ് 4,5,7 എന്നിവയിൽ ഇതുമായി ബന്ധപ്പെട്ട് സിആർപിസി 144 പ്രകാരം നിരോധന ആജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്. ആനയെ പിന്തുടരുകയോ ഫോട്ടോ,വീഡിയോ എടുക്കുകയോ ചെയ്യരുത്. ആനയെ പിടികൂടുന്നതിനുള്ള നടപടികൾ അടിയന്തിരമായി സ്വീകരിച്ച് വരികയാണെന്നും കളക്ടർ വ്യക്തമാക്കി.