മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന് ഇന്ന് നിർണ്ണായക ദിനം. കമ്പനിക്കെതിരായ എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കണമെന്ന വീണാ വിജയൻ്റെ കമ്പനി ‘എക്സാലോജിക്’ സമർപ്പിച്ച ഹർജി കർണാടക ഹൈക്കോടതി ഇന്ന് പരിഗണിക്കും. രണ്ട് ഹൈക്കോടതിയിലായി എക്സാലോജിക് നൽകിയതും എക്സാലോജിക്കിനെതിരെ നൽകിയതുമായ മൂന്ന് കേസുകളാണ് ഇന്ന് പരിഗണനയ്‌ക്കെത്തുന്നത്. തിരെഞ്ഞെടുപ്പ് തൊട്ടടുത്ത് ആയതിനാൽ കേസുകൾ പരിഗണനയ്ക്ക് എത്തുമ്പോൾ കോടതി പരാമര്‍ശമെന്താകുമെന്നാണ് സിപിഎമ്മിന്റെ ആകാക്ഷ.
രജിസ്റ്റാർ ഓഫ് കമ്പനീസിൻ്റെ അന്വേഷണം എസ്എഫ്ഐഒ ഏറ്റെടുത്തത് നിയമപരമല്ലെന്നാണ് കമ്പനിയുടെ വാദം. കർണാടക ഹൈക്കോടതിയിൽ ജസ്റ്റിസ് നാഗപ്രസന്നയുടെ ബെഞ്ച് കേസ് ഉച്ചയ്ക്ക് ശേഷം പരിഗണിക്കും. എസ്എഫ്ഐഒ ഡയറക്ടർക്ക് വേണ്ടി കർണാടക അഡീഷണൽ സോളിസിറ്റർ ജനറൽ എഎസ്ജി കുളൂർ അരവിന്ദ് കാമത്താണ് ഹാജരാകുന്നത്. അന്വേഷണം സംബന്ധിച്ച് രേഖകൾ കൈമാറണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.
സിഎംആര്‍എല്ലും എക്സാലോജിക്കും തമ്മിലുള്ള ഇടപാടിൽ എസ്എഫ്ഐഒ അന്വേഷണം ആവശ്യപ്പെട്ട ഷോൺ ജോര്‍ജ്ജിന്‍റെ ഹര്‍ജിയും മാസപ്പടി കേസിൽ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ഐഡിസി നൽകിയ ഹര്‍ജിയുമാണ് കേരള ഹൈക്കോടതിയുടെ പരിഗണനക്ക് വരുന്നത്.