തൃപ്പൂണിത്തുറ ചൂരക്കാട് പടക്ക സംഭരണ ശാലയിൽ ഉണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് നാല് പേരെ നരഹത്യാ കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. കരയോഗം ഭാരവാഹികളായ സതീശൻ, ശശികുമാർ, കരാർ ജോലിക്കാരായ വിനീത്, വിനോദ് എന്നിവരാണ് അറസ്റ്റിലായത്. സ്‌ഫോടനത്തിൽ ഇതുവരെ രണ്ട് പേരാണ് മരിച്ചത്.
പടക്കശാലയിൽ ജോലി ചെയ്തിരുന്ന തിരുവനന്തപുരം സ്വദേശി വിഷ്ണുവും മറ്റൊരു വ്യക്തിയായ 55 കാരൻ ദിവകരനുമാണ് മരിച്ചത്. ഗുരുതര പൊള്ളലേറ്റ ദിവാകരൻ വെന്റിലേറ്ററിന്റെ സഹായത്തോടെ ആയിരുന്നു ജീവൻ നിലനിർത്തിയിരുന്നത്.
തൃപ്പൂണിത്തുറ പുതിയകാവ് ക്ഷേത്രത്തിലെ ഉത്സവത്തിന് വേണ്ടി പാലക്കാട് നിന്ന് എത്തിച്ചതാണ് സ്‌ഫോടക വസ്തുക്കൾ. രാവിലെ പത്തരയോടെയായിരുന്നു അപകടം. പാലക്കാട് നിന്ന് ടെമ്പോ ട്രാവലർ എത്തിച്ച പടക്കങ്ങൾ കോൺക്രീറ്റ് കെട്ടിടത്തിലേക്ക് മാറ്റുന്നതിനിടയാണ് പൊട്ടിത്തെറി ഉണ്ടായത്. വാഹനത്തിൽ ഉണ്ടായ ഷോർട് സർക്യൂട്ട് ആണ് അപകട കാരണമെന്നാണ് ഫയർ ഫോഴ്‌സിന്റെ നിഗമനം. സ്‌ഫോടനത്തിൽ 25 ഓളം വീടുകളും വാഹനങ്ങളും തകർന്നു. 25 പേർക്ക് പരുക്കേറ്റു. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേർ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
പൊലീസ് നടത്തിയ പരിശോധനയിൽ നിയമവിരുദ്ധമായി കരിമരുന്ന് സൂക്ഷിച്ചെന്ന് കണ്ടെത്തിയിട്ടുണ്ട്.