ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് തോമസ് ചാഴിക്കാടൻ ഇടതുമുന്നണി സ്ഥാനാർത്ഥി. കോട്ടയം സീറ്റിൽ എൽഡിഎഫിന്‍റെ സ്ഥാനാർത്ഥിയായി തോമസ് ചാഴിക്കാടിനെ പ്രഖ്യാപിച്ചു. പാർട്ടി നേതൃയോഗങ്ങൾക്ക് ശേഷം ജോസ് കെ മാണിയാണ് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്. വികസന കാര്യങ്ങളിൽ ഒന്നാമനായ തോമസ് ചാഴികാടനെ ഏകകണ്ഠമായി തിരഞ്ഞെടുക്കുകയായിരുന്നെന്ന് ജോസ് കെ മാണി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

1991ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഏറ്റുമാനൂരില്‍ സ്ഥാനാര്‍ത്ഥിയായിരുന്ന സഹോദരന്‍ ബാബു ചാഴിക്കാടന്‍ ഇടിമിന്നലേറ്റ് മരിച്ചതിനെ തുടര്‍ന്ന് സഹോദരനായ തോമസ് ചാഴിക്കാടനെ കെ എം മാണിയാണ് രാഷ്ട്രീയത്തിലിറക്കിയത്. 1991,1996,2001,2006 തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി നിയമസഭാഗമായിരുന്നു തോമസ് ചാഴിക്കാടന്‍. 2011ലും 2016 ലും നിയമസഭ തെരഞ്ഞെടുപ്പുകളില്‍ തോല്‍വി വരിച്ചു. 2019ലെ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ വി.എന്‍.വാസവനെ 1,06,259 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചു കോട്ടയം പാര്‍ലമെന്‍റില്‍ സ്ഥാനാര്‍ഥിയായി. കേരള കോണ്‍ഗ്രസ് എം ജനറല്‍ സെക്രട്ടറി,വൈസ് ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. നിലവില്‍ പാര്‍ട്ടിയുടെ ഉന്നതാധികാര സമിതി അംഗമാണ് തോമസ് ചാഴിക്കാടന്‍. ഇത്തവണ കൂടി സ്ഥാനാര്‍ഥിയായതോടെ രാഷ്ട്രീയ ജീവിതത്തിലെ 8-ാം പൊതുതെരഞ്ഞെടുപ്പിനാണ് ചാഴിക്കാടന്‍ ഇറങ്ങുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here