തിരുവനന്തപുരം: സപ്ലൈകോയിലെ സബ്സിഡി സാധനങ്ങളുടെ വില വര്‍ധിപ്പിച്ചതിന് പിന്നാലെ പുതിയ നിരക്കുകള്‍ പുറത്തുവിട്ട് ഭക്ഷ്യവകുപ്പ്. ഓരോ സാധനങ്ങളുടെയും വിപണിവിലയില്‍ നിന്ന് 35% സബ്സിഡി കുറച്ചാണ് പുതിയ വില വിവര പട്ടിക ഭക്ഷ്യവകുപ്പ് തയ്യാറാക്കിയത്. മന്ത്രിസഭായോഗം അംഗീകാരം നല്‍കിയ പുതിയ വിലയ്ക്കാകും മാവേലി സ്റ്റോറുകളില്‍ ഇനി സബ്സിഡി സാധനങ്ങള്‍ ലഭിക്കുക. പുതിയ നിരക്ക് അനുസരിച്ച് 13 ഇനം സാധനങ്ങളില്‍ എറ്റവും വിലകൂടിയത് മുളകിനാണ്.

37.50 രൂപയ്ക്ക് ലഭിച്ചിരുന്ന അരക്കിലോ മുളക് വാങ്ങാന്‍ ഇനി 82 രൂപ നല്‍കേണ്ടിവരും. 44.50 രൂപയാണ് വര്‍ധിച്ചത്. 65 രൂപ ആയിരുന്ന തുവരപ്പരിപ്പിന് 46 രൂപ വര്‍ദ്ധിച്ച് 111 രൂപയായി. വന്‍പയറിന് 31 രൂപ കൂടി. വില കാര്യമായി കൂടിയ മറ്റൊരു ഇനം ഉഴുന്നാണ്. 66 രൂപ ആയിരുന്ന ഉഴുന്ന് 29 രൂപ കൂടി 95 രൂപയായി. വന്‍കടല കിലോയ്ക്ക് 27 രൂപയും ചെറുപയറിന് 19രൂപയും പഞ്ചസാരയ്ക്ക് 6 രൂപയും വെളിച്ചെണ്ണയ്ക്ക് 9 രൂപയുമാണ് കൂടിയത്. കുറുവ, മട്ട അരികള്‍ക്ക് 5 രൂപയും ജയ അരിക്ക് നാല് രൂപയും കൂടിയിട്ടുണ്ട്.

25 രൂപയ്ക്ക് കിട്ടിയിരുന്ന അരി ഇനങ്ങള്‍ വാങ്ങാന്‍ 30 രൂപ വരെ ഇനി നല്‍കണം. പച്ചരിക്ക് മൂന്ന് രൂപ കൂടിയപ്പോള്‍ മല്ലിക്ക് 50 പൈസ കുറഞ്ഞു. മല്ലിവില കണക്കാക്കിയപ്പോള്‍ പിശക് പറ്റിയോ എന്ന കാര്യം ഭക്ഷ്യവകുപ്പ് പരിശോധിക്കുന്നുണ്ട്. ഉഴുന്ന്, പയര്‍ ഇനങ്ങള്‍ മാത്രമാണ് നിലവില്‍ മാവേലി സ്റ്റോറുകളില്‍ സ്റ്റോക്ക് ഉള്ളത്. സാധനങ്ങള്‍ പുതിയ സ്റ്റോക്ക് വരുമ്പോള്‍ മാത്രമേ പുതിയ വില പ്രാബല്യത്തില്‍ ആകൂ.

LEAVE A REPLY

Please enter your comment!
Please enter your name here